തമിഴിലെ സൂപ്പർ താരങ്ങളെ ഉൾപ്പടെ വിമർശിച്ച് വാർത്തകളിൽ നിറയുന്ന വിവാദതാരമാണ് മീര മിഥുൻ. ഇപ്പോൾ മീര മിഥുനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. കഴിഞ്ഞ ദിവസം ഖുശ്ബുവിന് നേരിടേണ്ടിവന്ന അപകടത്തെക്കുറിച്ചുള്ള മീരയുടെ പരാമർശമാണ് വിമർശനങ്ങൾക്ക് കാരണമായത്. നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമാണ് എന്നാണ് പേര് എടുത്തു പറയാതെ ഖുശ്ബു കുറിച്ചത്.
'ഒരു വ്യക്തി, ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി തീർന്ന അവർ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നാടകം കളിക്കുകയാണ്. ഇപ്പോൾ എന്റെ ശ്രദ്ധ നേടാൻ പ്രയത്നിക്കുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്'- ഖുശ്ബു കുറിച്ചു. അതിന് പിന്നാലെ ഖശ്ബുവിന് മറുപടിയുമായി മീരയും രംഗത്തെത്തി. താനൊരു ദുരന്തമായിരുന്നെങ്കിൽ തന്നെക്കുറിച്ച് ആരും ഒന്നും പറയില്ലായിരുന്നെന്നും തന്റെ ടിആർപി അതിന് തെളിവാണ് എന്നുമാണ് മീര ട്വീറ്റ് ചെയ്തത്.
ഞാനൊരു ദുരന്തമായിരുന്നെങ്കില്‍ ഒരാളും എന്നെക്കുറിച്ച് ഒന്നും പറയില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടികര്‍ത്താവാണോ എന്ന്. കൂടാതെ എനിക്കുള്ള ടി.ആര്‍.പി. ഒരു തെളിവ് കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വാദം തെറ്റാണ്. എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട. ഞാൻ സത്യം ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും പറയും. ഇവിടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്ത് കൊണ്ടുവരും. സത്യത്തിൽ നിങ്ങളാൽ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്. ഞാൻ നാടകം കളിക്കാറില്ല. സത്യം കയപ്പേറിയതാണ്- മീര കുറിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഖുശ്ബു സുന്ദർ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപെട്ടത്. ബിജെപിയുടെ വേൽയാത്രയിൽ പങ്കെടുക്കാൻ കടലൂരിലേക്കുള്ള യാത്രയ്ക്കിടെ ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ടാങ്കർ ലോറി വന്നിടിക്കുകയായിരുന്നു. എന്നാൽ അപകടം വ്യാജമാണെന്നായിരുന്നു മീര ഉൾപ്പടെയുള്ള ചിലരുടെ പ്രതികരണം. തമിഴ് ബിഗ് ബോസിൽ പങ്കെടുത്തതിന് പിന്നാലെയാണ് മീര വിവാദതാരമായത്. രജനീകാന്ത്, കമൽഹാസൻ, വിജയ്, സൂര്യ, നയൻതാര തുടങ്ങിയവരെക്കുറിച്ചുള്ള മീരയുടെ പരാമർശങ്ങൾ വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ