ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണം വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ബാലയ്ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ്. ചിത്രത്തിൽ പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന ചോദ്യങ്ങൾ എത്തിയതിനു പിന്നാലെയാണ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഉണ്ണി മുകുന്ദൻ വളരെ പ്രൊഫഷണലാണെന്നും പ്രതിഫലം പൂർണമായി കിട്ടിയെന്നുമാണ് ഷാൻ പറഞ്ഞത്.
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം പൂർണമായി ലഭിച്ചോ എന്നു ചോദിച്ചുകൊണ്ട് ചില ഓൺലൈൻ മാധ്യമങ്ങൾ വിളിച്ചിരുന്നു. എനിക്ക് കൃത്യമായും മുഴുവനായുമുള്ള പ്രതിഫലം ലഭിച്ചെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ തനിക്ക് പൂർണ പ്രതിഫലം കിട്ടിയെന്ന് ഉണ്ണി മുകുന്ദൻ തന്നെ ഉറപ്പുവരുത്തിയിരുന്നു. ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിൻ, വിനോദേട്ടൻ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകൾ. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.- ഷാൻ റഹ്മാൻ കുറിച്ചു.
ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന് തനിക്കും മറ്റുപലർക്കും പ്രതിഫലം കിട്ടിയില്ലെന്ന ആരോപണവുമായി ബാല എത്തിയത്. ചിത്രത്തിന്റെ ഛായാഗ്രാഹകനായ എൽദോസ് ഐസക്കിന്റെ ഓഡിയോയും ബാല പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെ ബാലയ്ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ തന്നെയെത്തി. രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകിയെന്നാണ് താരം പറഞ്ഞത്. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ