കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് നിയന്തസ്റ്റണം വിട്ട് കടലിൽ ഒഴുകിനടന്ന മത്സ്യബന്ധന ബോട്ടിലെ പതിമൂന്ന് തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് രക്ഷിച്ചു. കൊച്ചിയിൽ നിന്ന് പുറപ്പെട്ട കോസ്റ്റ് ഗാർഡ് ആണ് ഇവരെ രക്ഷപ്പെടുത്തിയത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തുനിന്ന് ഒക്ടോബർ 15നാണ് ഇവർ ലുമിനസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിനു പുറപ്പെട്ടത്.
മംഗളൂരു തീരത്തുനിന്ന് 385 കിലോമീറ്റർ പടിഞ്ഞാറു വച്ചാണ് ബോട്ട് കേടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം ബോട്ട് കണ്ടെത്തുകയായിരുന്നു. തുടർന്ന് പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡിൻറെ കപ്പൽ ഐസിജിഎസ് വിക്രം സ്ഥലത്തേക്ക് തിരിച്ചു വിട്ടു. കപ്പലിലെ മെഡിക്കൽ സംഘം തൊഴിലാളികൾക്ക് വൈദ്യസഹായം നൽകി.
ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തുടർന്നു ബോട്ട് കെട്ടിവലിച്ചു സമീപത്തെ ബിത്ര ദ്വീപിൽ എത്തിച്ചു. കൂടുതൽ സഹായത്തിനായി കോസ്റ്റ് ഗാർഡ് മറ്റൊരു കപ്പൽ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ