ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ അലോക് കുമാര്‍ വര്‍മ കേന്ദ്രസര്‍ക്കാരുമായി തുറന്ന പോരിനൊരുങ്ങുന്നു. ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്കെതിരെ അലോക് കുമാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. തന്നെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തതിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
സിബിഐയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് അലോക് കുമാര്‍ വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ച് അലോകിനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വിശ്വസ്തനായ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും ഡയറക്ടര്‍ അലോക് വര്‍മയും ദീര്‍ഘകാലമായി ശീതസമരത്തിലായിരുന്നു.
വ്യവസായിയിൽ നിന്നും മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തില്‍ കഴിഞ്ഞ ദിവസം രാകേഷ് അസ്താനക്കെതിരെ സിബിഐ കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്ന് അസ്താന ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ തിങ്കളാഴ്ച വരെ ഹൈക്കോടതി അസ്താനയുടെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു. സിബിഐയിലെ ഉന്നതരുടെ ഉള്‍പ്പോര് രൂക്ഷമായതോടെ പ്രധാനമന്ത്രി ഇരുവരെയും വിളിപ്പിച്ചിരുന്നു.
അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍, കൈക്കൂലി കേസില്‍ പ്രതിയായ അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് നല്‍കുകയും ചെയ്തു. അതേസമയം അസ്താനക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടുണ്ട്. സിബിഐ ഉദ്യോഗസ്ഥനായ അജയ് ബസിയെ പോര്‍ട്ട് ബ്ലെയറിലേക്കാണ് സ്ഥലംമാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ