ഭോപ്പാൽ: മൊബൈല്‍ ഫോൺ ഉപയോഗത്തിന് ജനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി നൽകിയ ആളോട് ആദ്യം സ്വന്തം ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ആദ്യം പരാതിക്കാരന് ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെ. എന്നിട്ടാകാം മറ്റുള്ള ജനങ്ങളുടെ സുരക്ഷയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാൻ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. രാജേന്ദ്ര ദിവാൻ എന്നയാളായിരുന്നു ഹർജിക്കാരൻ. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ്, ആദ്യം പരാതിക്കാരന് ഫോണ്‍ ഉപേക്ഷിക്കാനാവുമോയെന്ന് ചോദിച്ചത്.
മൊബൈല്‍ ഫോൺ ഉപയോഗം കുട്ടികളിലും ഗര്‍ഭിണികളിലും ഗുരുതരപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാൽ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഇടപെട്ടാല്‍ മാത്രമേ ഫോൺ പയോഗത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കുകയുള്ളുവെന്നും ദിവാന്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പരാതിക്കാരന്‍ ഫോണ്‍ ഉപയോഗം ഉപേക്ഷിക്കാന്‍ തയ്യാറാണോ എന്നറിയിക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം ഹര്‍ജിയിലാവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. തീരുമാനമറിയിക്കാന്‍ രാജേന്ദ്ര ദിവാന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ