ഭോപ്പാൽ : ഹോം വർക്ക് ചെയ്യാതിരുന്നതിന് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ കരണത്തടിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജാബുവ ജവഹർ നവോദയ വിദ്യാലയത്തിലെ അധ്യാപകനായ മനോജ് വർമ്മയെയാണ് അറസ്റ്റ് ചെയ്തത്.
പത്ത് ദിവസത്തോളം നീണ്ട് നിന്ന അവധിക്ക് ശേഷം ക്ലാസിലെത്തിയ പെൺകുട്ടി ഹോം വർക്ക് ചെയ്തിരുന്നില്ല. ഇതിൽ കുപിതനായ അധ്യാപകൻ സഹപാഠികളോട് കുട്ടിയുടെ കരണത്തടിക്കാൻ ആവശ്യപ്പെട്ടു. ദിവസവും രണ്ട് നേരം വീതം ആറ് ദിവസം കുട്ടിക്ക് മർദ്ദനമേറ്റെന്നും കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ വിശദമായി സംസാരിച്ചപ്പോഴാണ് മർദ്ദന വിവരം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആത്മവിശ്വാസം കെട്ടുവെന്നും സ്കൂളിൽ പോകാൻ വിസമ്മതിക്കുന്നുവന്നും വീട്ടുകാർ പറയുന്നു.
പരാതിപ്പെട്ടെങ്കിലും അധ്യാപകനെ സസ്പെൻഡ് ചെയ്യുക മാത്രമാണ് സ്കൂൾ അധികൃതർ ചെയ്തത്. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. അധ്യാപകനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ