ലഖ്‌നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ പരിഹാസവുമായി ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രിയങ്ക ട്വിറ്റർ വദ്ര എന്ന് വിളിച്ചാണ് കേശവ് പ്രസാദ് മൗര്യയുടെ പരിഹാസം. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം ട്വീറ്റുകൾ ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് യുപി ഉപ മുഖ്യമന്ത്രി പ്രിയങ്കയെ പരിഹസിച്ചത്.
താനവരെ ഗൗരവമായി കാണാറില്ലെന്നും അദ്ദേഹം പറയുന്നു. തങ്ങൾ അവരെ പ്രിയങ്ക ട്വിറ്റർ വദ്രയെന്നാണ് വിളിക്കാറ്. രണ്ടോ മൂന്നോ ദിവസത്തേക്ക് വേണ്ടിയാണ് അവർ ട്വീറ്റ് ചെയ്യുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ നിഷേധാത്മകമായി കാണുന്നതു കൊണ്ടാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിക്കുന്നത്. ബിജെപി ഭരിക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് അവർ കരുതുന്നു. നല്ലൊരു ഡോക്ടറെ കണ്ട് കണ്ണ് പരിശോധിച്ച് കണ്ണട മാറ്റുകയാണ് പ്രിയങ്ക ചെയ്യേണ്ടതെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
തിരക്കിലായിരിക്കുന്ന മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ചേർന്ന് അവരെ ഒരു പ്രമുഖ ദേശീയ നേതാവായി കാണിക്കുകയാണെന്ന് കേശവ് പ്രസാദ് മൗര്യ ആരോപിച്ചു. പക്ഷെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠിയിൽ സ്വന്തം സഹോദരന്റെ വിജയം പോലും ഉറപ്പാക്കാൻ അവർക്ക് സാധിച്ചില്ലെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഉത്തർപ്രദേശിൽ കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫോട്ടോയ്ക്ക് മുഖം കാണിക്കുന്നതിന് അപ്പുറത്തുള്ള കാര്യങ്ങൾ ചെയ്യാനുള്ള നേതാക്കൾ പാർട്ടിക്കില്ലെന്നും മൗര്യ പരിഹസിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ