ജയ്പൂര്‍: കോവിഡ് ബാധിതരെ പരിചരിക്കാൻ ഇനി റോബോട്ട്. രാജസ്ഥാനിലെ ജയ്പൂർ സവായ് മാന്‍സിങ് ആശുപത്രിയിലാണ് ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും മറ്റും നല്‍കാന്‍ റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കൊറോണ ബാധിതര്‍ക്കാണ് റോബോട്ട് സഹായമെത്തിച്ചത്.
വൈറസ് പകരുന്നത് തടയാനായി ആശുപത്രി ജീവനക്കാര്‍ രോഗികളുമായി അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രി അധികൃതര്‍ റോബോട്ടിനെ പരീക്ഷിച്ചുവരികയാണ്. റോബോട്ടുകളെ തുടര്‍ന്നും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജയ്പൂരിലെ ഒരു സംരംഭകനാണ് ഇത്തരമൊരു റോബോട്ടിനെ നിര്‍മിച്ചത്. സൗജന്യമായി ആശുപത്രിക്ക് നല്‍കിയ റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ബാറ്ററിയിലാണ്. റോബോട്ട് ഒരിക്കലും ഡോക്ടര്‍ക്ക് പകരമല്ല. എന്നാല്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആശുപത്രി ജീവനക്കാര്‍ക്ക് വൈറസ് പടരാതിരിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മീന പറഞ്ഞു.കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നേരത്തെ ചൈനയിലും ഇത്തരത്തില്‍ രോഗികളെ പരിചരിക്കാൻ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ