ന്യൂഡൽഹി: ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. ഡൽഹിക്കു വകയിരുത്തിയ ഓക്സിജൻ ക്വോട്ട തിങ്കളാഴ്ച അർധരാത്രിക്കു മുൻപു വിതരണം ചെയ്യണമെന്നു സുപ്രീംകോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ ഡോക്ടറടക്കം എട്ട് കോവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആശുപത്രികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുമാർഗരേഖ പുറത്തിറക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്സിൻ നിർമാതാക്കളുമായി കൂടിയാലോചിച്ച് മരുന്ന് വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു. നിലവിലെ വാക്സിൻ നയം പൊതു ആരോഗ്യ അവകാശത്തിനു എതിരായി മാറുന്നുവെന്നു സ്വമേധയാ എടുത്ത കേസിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നും ഓക്സിജനും ഉൾപ്പെടെയുള്ളവയുടെ വില പരമാവധി തുകയ്ക്കു മുകളിൽ പോകുന്നില്ലെന്ന് ഉറപ്പിക്കാൻ ഡൽഹി സർക്കാരിനോട് ഹൈക്കോടതിയും നിർദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ