ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭർത്താവും കോൺഗ്രസ് എംപിയുമായ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പൊലീസ് ഡല്‍ഹി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. ഡല്‍ഹി പൊലീസിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാര്‍ ശര്‍മ്മ നോട്ടീസ് അയച്ചു.
കേസില്‍ തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് ഡല്‍ഹി പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി റോസ് അവന്യു കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡല്‍ഹി പൊലീസ് അപ്പീല്‍ ഫയല്‍ ചെയ്തത്.
സിബിഐ കോടതിയുടെ വിധിക്കെതിരേ പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തതെന്ന് തരൂരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വിനോദ് പഹ്‌വ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. ഹര്‍ജിയുടെ പകര്‍പ്പ് കേസുമായി ബന്ധമില്ലാത്ത മറ്റാര്‍ക്കും കൈമാറരുത് എന്ന തരൂരിന്റെ അഭിഭാഷകന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. ഡല്‍ഹി പൊലീസ് ചട്ടം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം തരൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതക കേസ് എന്ന നിലയിൽ രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ