മുംബൈ: തനിക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടകേസ് മാറ്റണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി തള്ളി. താനെ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് അപേക്ഷ തള്ളിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിവേക് ചമ്പനേര്‍കര്‍ എന്നയാളാണ് മാനനഷ്ടകേസ് നല്‍കിയത്.
മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചിരുന്നു. ആര്‍എസ്എസ് ഒരു സാമൂഹിക സംഘടനയാണെന്നും ഇരുവരുടേയും ആരോപണം സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കാണിച്ചാണ് വിവേക് അഭിഭാഷകന്‍ ആദിത്യ മിശ്ര മുഖേന മാനനഷ്ട കേസ് നല്‍കിയത്.
ഹര്‍ജിയുടെ മൂല്യം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെന്നും അതിനാല്‍ കേസ് സീനിയര്‍ ഡിവിഷന്‍ (സിജെഎസ്ഡി) കോടതിയില്‍ നിന്ന് ജൂനിയര്‍ ഡിവിഷന്‍ (സിജെജെഡി) കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി താനെ കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസ് പരിഗണിക്കാന്‍ സിജെജെഡി കോടതിക്ക് അധികാരമുണ്ടെന്നും രാഹുല്‍ അപേക്ഷയില്‍ വ്യക്താക്കി.
എന്നാല്‍ അപേക്ഷകന്റെ വാദത്തിന് യാതൊരു സാധുതയുമില്ലെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എജെ മന്ത്രി നിരീക്ഷിച്ചു. ഹര്‍ജി സംബന്ധിച്ചുള്ള പരാതികള്‍ അപേക്ഷകന് അതേ കോടതിയില്‍ തന്നെ ഉന്നയിക്കാം. മെറിറ്റടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ കോടതിയാണ് തീരുമാനം എടുക്കുകയെന്നും ജഡ്ജി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ