പറ്റ്‌ന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ തന്റെ 'വ്യാജമരണം' സൃഷ്ടിച്ച് അറസ്റ്റില്‍ നിന്ന് രക്ഷെപ്പട്ടത് നാലുവര്‍ഷം. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. അച്ഛന്‍ കത്തിച്ച ചിതയില്‍ കിടന്നായിരുന്നു 'മകന്റെ മരണനാടകം'. മകന്റെ തിരക്കഥയ്ക്ക് അനുസരിച്ച് അച്ഛന്‍ പെരുമാറിയതോടെ പൊലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
മകന്റെ ശവസംസ്‌കാരത്തിന് മരം വാങ്ങിയതിന്റെ രസീത് ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് 'ജീവിച്ചിരിക്കുന്ന' മകന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങി. മരണസര്‍ട്ടിഫിക്കറ്റും മകന്റെ സംസ്‌കാരചടങ്ങിന്റെ ഫോട്ടോയും കോടതിയില്‍ കാണിച്ച് പോക്‌സോ കേസ് അവസാനിപ്പിക്കുകയും ചെയ്തു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ പരിചയക്കാരിലുടെ പ്രതിയായ അധ്യാപകന്‍ ജിവിച്ചിരിപ്പുണ്ടെന്നറിഞ്ഞതോടെയാണ് അധ്യാപകന്റെ 'വ്യാജമരണം പുറത്തായത്'. മരണം വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ അധ്യാപകന്‍ കഴിഞ്ഞ ദിവസം ഭഗല്‍പൂരിലെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരായി. ഇദ്ദേഹത്തെ കോടതി പതിനാല് ദിവസത്തെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രത്യേക പോക്സോ കോടതി ജഡ്ജി ലവ്കുശ് കുമാര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കോടതിയില്‍ വിളിച്ചുവരുത്തി കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കോടതിയില്‍ കൃത്യമായ ഉത്തരം നല്‍കാത്തതിന് എസ്എച്ച്ഒയ്ക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നല്‍കി. അന്വേഷണത്തില്‍ നീരജ് മോദിയുടെ മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തകയും ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ