21-ാം ഗ്രാൻസ്ലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിനായി സ്വിറ്റ്‌സർലൻഡിന്റെ ഇതിഹാസ താരം റോജർ ഫെഡറർ ഇനിയും കാത്തിരിക്കേണ്ടിവരും. കാൽമുട്ടിലെ പരുക്ക് പൂർണമായും ഭേദമാകാത്തതിനാൽ നാളെ താരത്തിന് ശസ്ത്രക്രിയ നടത്തും. ഇതിനുശേഷം ദീർഘനാൾ വിശ്രമം ആവശ്യമായതിനാൽ രണ്ടാഴ്ചയ്ക്കപ്പുറം നടക്കുന്ന യുഎസ് ഓപ്പണിൽ ഫെഡറർ പങ്കെടുക്കില്ലെന്ന് ഉറപ്പായി.
യുഎസ് ഓപ്പണിൽ അഞ്ച് തവണ കപ്പുയർത്തിയ താരമാണ് ഫെഡറർ. മാസങ്ങളോളം കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്ന് ഫെഡറർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഫോമിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ഈ പ്രായത്തിൽ ഒരു സർജറി കൂടി നേരിടേണ്ടവരുന്നത് എത്രത്തോളം പ്രയാസമുള്ളതാണെന്ന് അറിയാമെങ്കിലും ആരോഗ്യത്തോടെ തിരിച്ചെത്താനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
ഈ വർഷം ഇതുവരെ 13 മത്സരങ്ങൾ മാത്രമാണു താരത്തിന് കളിക്കാനായത്. പരുക്കു കാരണം ഫെഡറർ ടോക്കിയോ ഒളിമ്പിക്‌സിലും പങ്കെടുത്തില്ല. വിംബിൾഡണിൽ ഗ്രാൻഡ് സ്ലാമിനിടിയിലാണ് താരത്തിന് പരിക്കേറ്റത്. 21-ാം ഗ്രാൻസ്ലാം കിരീടമെന്ന റെക്കോഡ് ഫെഡററുടെ കൈയെത്തും ദൂരത്താണ്. 20 ഗ്രാൻസ്ലാമുകൾ വീതം നേടി ഫെഡററും നോവാക് ജോക്കോവിച്ചും റാഫേൽ നദാലും ഒപ്പത്തിനൊപ്പമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ