ദോഹ: ആവേശപ്പോരാട്ടത്തില്‍ സൗദി അറേബ്യയെ പരാജയപ്പെടുത്തിയെങ്കിലും ഗോള്‍ശരാശരി മെക്‌സിക്കോയുടെ മുന്നോട്ടുള്ള
വാതില്‍ അടച്ചു. ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ വിജയം. എന്നാല്‍ അതേ സമയത്തു നടന്ന മത്സരത്തില്‍ അര്‍ജന്റീനയോടു തോറ്റെങ്കിലും ഗോള്‍ശരാശരിയില്‍ മെക്‌സിക്കോയെ പിന്തള്ളി പോളണ്ട് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
ആറു ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് ചരിത്രമെഴുതിയ മെക്‌സിക്കോ 1978ലെ ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താകുന്നത്. നാലു പോയിന്റുമായി പോളണ്ടിനൊപ്പമെത്തിയ മെക്‌സിക്കോയ്ക്ക്, ഗോള്‍ശരാശരിയില്‍ പിന്നിലായതാണ് പുറത്തേക്കു വഴികാട്ടിയത്.ഹെന്റി മാര്‍ട്ടിന്‍ (47), ലൂയിസ് ഷാവേസ് (52) എന്നിവരാണ് മെക്‌സിക്കോയ്ക്കായി ഗോള്‍ നേടിയത്. സലേം അല്‍ ദൗസരിയാണ് സൗദിക്കായി ഗോള്‍ നേടിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം വെറും അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് ഹെന്റി മാര്‍ട്ടിന്‍, ലൂയിസ് ഷാവേസ് എന്നിവര്‍ മെക്‌സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. 47-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നാണ് ഹെന്റി മാര്‍ട്ടിന്‍ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 52-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് ലൂയിസ് ഷാവേസ് ലീഡ് വര്‍ധിപ്പിച്ചു. ആദ്യപകുതിയില്‍ മെക്‌സിക്കോ ഒട്ടേറെ സുവര്‍ണാവസരങ്ങള്‍ പാഴാക്കിയിരുന്നു.
മെക്‌സിക്കോ ഏതു നിമിഷവും ഗോളടിക്കുമെന്ന പ്രതീതി നിലനില്‍ക്കെയാണ് ഇന്‍ജറി ടൈമില്‍ അപ്രതീക്ഷിതമായി സൗദി തിരിച്ചടിച്ചത്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഗോള്‍ നേടിയ സലേം അല്‍ ദൗസരിയായിരുന്നു ഗോള്‍ സ്‌കോറര്‍. മെക്‌സിക്കോയുടെ തുടര്‍ ആക്രമണങ്ങള്‍ക്കിടെ ഹട്ടന്‍ ബാബ്രിയില്‍നിന്ന് പന്ത് ദൗസാരിയിലേക്ക്. മെക്‌സിക്കന്‍ പ്രതിരോധത്തെ ഓടിത്തോല്‍പ്പിച്ച് ദൗസരി തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ ഒച്ചാവോയുടെ വിശ്വസ്ത കരങ്ങളെയും മറികടന്ന് വലയില്‍ കയറി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ