ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിന് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കൂടുതലായി ലഭിക്കാന്‍ ഇടവരരുത് എന്ന ആവശ്യം ഉയര്‍ത്തി മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി ലീഗ് ഘട്ട മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചന.
എന്നാല്‍ മുംബൈയെ വാങ്കഡെയില്‍ കളിപ്പിക്കരുത് എന്നാണ് മറ്റ് ഫ്രാഞ്ചൈസികളുടെ ആവശ്യം. ഐപിഎല്ലിലെ മറ്റ് ടീമുകള്‍ക്കൊന്നും ഹോം ഗ്രൗണ്ടില്‍ കളിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ കളിക്കാനായാല്‍ അത് മറ്റ് ടീമുകളോട് കാണിക്കുന്ന അനീതി ആയിരിക്കും എന്നാണ് വിമര്‍ശനം.
മഹാരാഷ്ട്രയില്‍ 4 വേദികളിലായി മത്സരം
ബ്രാബോണ്‍ സ്‌റ്റേഡിയം, ഡിവൈ പാട്ടീൽ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, വാങ്കഡെ എന്നിവയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ള വേദിയായി ബിസിസിഐ പരിഗണിക്കുന്നത്. വാങ്കഡെ ഒഴിച്ച് മറ്റ് സ്റ്റേഡിയങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് കളിക്കട്ടെ എന്നാണ് മറ്റ് ടീമുകളുടെ നിലപാട്.
കഴിഞ്ഞ സീസണില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയായപ്പോള്‍ ഒരു ടീമും അവരുടെ ഹോം ഗ്രൗണ്ടില്‍ കളിച്ചിരുന്നില്ല. ഇത്തവണയും അങ്ങനെ തന്നെ ആവണം എന്നാണ് ഫ്രാഞ്ചൈസികള്‍ പറയുന്നത്. മാര്‍ച്ച് അവസാന വാരത്തോടെ ഐപിഎല്ലിന് തുടക്കമാവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ