റിയാദ്: ഇറ്റലി ദേശീയ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് റോബര്‍ട്ടോ മാന്‍സിനി ഇനി സൗദി ആറേബ്യ ദേശീയ ടീമിന്റെ പരിശീലകന്‍. ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് ചരിത്രമെഴുതിയ സൗദി അറേബ്യ ലോകകപ്പിനു ശേഷം പരിശീലകനെ അന്വേഷിക്കുകയായിരുന്നു.
നാല് വര്‍ഷ കരാറിലാണ് മാന്‍സിനി പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സൗദിയുടെ പരിശീലകനാകുന്നത് വലിയ ബഹുമതിയാണെന്നു മാന്‍സിനി പ്രതികരിച്ചു. ഫ്രഞ്ച് കോച്ച് ഹെര്‍വെ റെനാര്‍ഡായിരുന്നു ലോകകപ്പില്‍ സൗദിയെ പരീശിപ്പിച്ചത്. റെനാര്‍ഡ് നിലവില്‍ ഫ്രാന്‍സിന്റെ വനിതാ ദേശീയ ടീം കോച്ചാണ്.
ഇറ്റലിക്ക് 2020ലെ യൂറോ കപ്പ് സമ്മാനിക്കാന്‍ മാന്‍സിനിക്ക് സാധിച്ചിരുന്നു. എന്നാല്‍ 2018, 2022 ലോകകപ്പുകളിലേക്ക് യോഗ്യത നേടാന്‍ ടീമിനു കഴിഞ്ഞില്ല. പക്ഷേ പരീശിലക സ്ഥാനത്തു മാന്‍സിനി തന്നെ തുടര്‍ന്നു.
സീനിയര്‍ ടീമിന്റെ ചുമതലയ്‌ക്കൊപ്പം തന്നെ മാന്‍സിനിക്ക് അണ്ടര്‍ 21, 20 ഇറ്റാലിയന്‍ ടീമുകളുടെ അധിക പരിശീലന ചുമതലയും നല്‍കിയിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ഒരു മാസം മുന്‍പാണ് മാന്‍സിനി കോച്ചിന്റെ സ്ഥാനം രാജി വച്ചത്. പിന്നാലെ സൗദിയിലേക്കു വലിയ പ്രതിഫലം കണ്ട് മാന്‍സിനി മാറുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇതിനെതിരെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും വന്നു.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഇറ്റലിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞത് എന്നാണ് മാന്‍സിനിയുടെ പ്രതികരണം. 33 വര്‍ഷങ്ങള്‍ക്കു ശേഷം നാപ്പോളിക്ക് ഇറ്റാലിയന്‍ സീരി എ കിരീടം സമ്മാനിച്ച ലൂസിയാനോ സ്പല്ലെറ്റിയാണ് നിലവില്‍ ഇറ്റലിയുടെ പുതിയ കോച്ച്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ