അഹമ്മദാബാദ്: ഐപിഎൽ 16ാം പൂരത്തിന് അൽപ്പ സമയത്തിനകം തുടക്കം. ടോസ് നേടി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ.
കന്നി വരവിൽ തന്നെ കിരീടം നേടിയതിന്റെ കരുത്തിലാണ് ഗുജറാത്ത് ഇറങ്ങുന്നത്. ചെന്നൈ കഴിഞ്ഞ സീസണിലെ നിരാശ മറക്കാനും ലക്ഷ്യമിടുന്നു.
ഒൻപതു തവണ ഫൈനലിലെത്തുകയും നാല് തവണ കിരീടം നേടുകയും ചെയ്ത ടീമാണ് ചെന്നൈ. ഐപിഎൽ ചരിത്രത്തിലെ തന്നെ ടീമിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു 2022ല്‍ ചെന്നൈയുടേത്. ആകെ 10 ടീമുള്ളതില്‍ ഒമ്പതാം സ്ഥാനം കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു.
രവീന്ദ്ര ജഡേജയൊഴികെ ഇന്ത്യന്‍ നിരയില്‍ സ്ഥിരമായി കളിക്കുന്ന ആരുമില്ലാത്ത ടീമാണ് ഇക്കുറി ചെന്നൈ. പുതുതായി ടീമിലെത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സിലാണ് ടീമിന്റെ പ്രതീക്ഷ. ജഡേജ, സ്റ്റോക്‌സ്, മോയിന്‍ അലി, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നീ ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ കരുത്ത്.
മറുവശത്ത് അരങ്ങേറ്റ സീസണില്‍ തന്നെ കപ്പടിച്ച ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നിലനിര്‍ത്താന്‍ ഉറച്ചാണ് ഇത്തവണ എത്തുന്നത്. ക്യാപ്റ്റന്‍ ഹർദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരുടെ ബാറ്റിങ് കരുത്തിലും മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍, റാഷിദ് ഖാന്‍ എന്നിവരുടെ ബൗളിങ് മികവിലാണ് അവർക്ക് കഴിഞ്ഞ സീസണിൽ കരുത്തായത്. കെയ്ൻ വില്ല്യംസൻ ഇത്തവണ ടീമിലെത്തിയപ്പോൾ ലോക്കി ഫെർഗൂസൻ ടീമിലില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ