മുംബൈ: സഞ്ജു സാംസണിനെ എക്കാലത്തും പിന്തുണച്ചിട്ടുള്ള മുൻ താരമാണ് ആകാഷ് ചോപ്ര. താരത്തെ തുടർച്ചയായി അവസരം നൽകാതെ വല്ലപ്പോഴും മാത്രം ടീമിലെടുക്കുന്ന ഇന്ത്യൻ അധികൃതരുടെ നടപടിയെ താരം പല തവണ ചോദ്യം ചെയ്തു രംഗത്തെത്തിയിരുന്നു. സമാനമായൊരു പ്രതികരണം വീണ്ടും നടത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.
ഏഷ്യാ കപ്പിലെ ടീം തെരഞ്ഞെടുപ്പ് സംബന്ധിച്ചും ഇപ്പോൾ കെഎൽ രാഹുലിനു പരിക്കേറ്റ സംഭവവും ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. സഞ്ജുവിനെ റിസർവ് താരമായി ടീമിലെടുത്ത ഇന്ത്യൻ നടപടി സ്വയം കുഴിച്ച കുഴിയിൽ വീഴുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നു ആകാശ് ചോപ്ര പറയുന്നു.
17 അംഗ ടീമിൽ സഞ്ജു ഇല്ല. താരം റിസർവ് പട്ടികയിലാണ്. രാഹുലിന്റെ പകരക്കാരനായി കളിക്കണമെങ്കിൽ സഞ്ജുവിനു നിലവിലെ അവസ്ഥയിൽ സാധിക്കില്ല. രാഹുൽ പൂർണമായും ടൂർണമെന്റിൽ നിന്നു പുറത്തായാൽ മാത്രമേ സഞ്ജുവിനു അവസരം കിട്ടു.
'രാഹുലിനെ മധ്യനിര ബാറ്ററായി കളിപ്പിക്കാനാണ് ഉദ്ദേശിച്ചതെങ്കിൽ നിങ്ങൾ സഞ്ജുവിനെ ടീമിലെടുക്കണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഒരു ആശയക്കുഴപ്പം വരില്ലായിരുന്നു. ഇപ്പോൾ കീപ്പർമാരിൽ ഒരാൾ മധ്യനിര ബാറ്ററും മറ്റൊരാൾ ഓപ്പണറുമാണ്. സ്വയം എടുത്ത കുഴിയാണ്. വലിയ താമസമില്ലാതെ അതിൽ വീഴും. അതാണ് സംഭവിക്കാൻ പോകുന്നത്.'
'തിലക് വർമ ഇതുവരെ ഏകദിനം കളിക്കാത്ത താരമാണ്. സൂര്യകുമാർ യാദവ് സമീപ കാലത്തൊന്നും ഫോം കണ്ടെത്തിയിട്ടില്ല. മോശം പ്രകടനമായിരുന്നു താരത്തിന്റേത്. പാകിസ്ഥാനെതിരായ പോരാട്ടം കടുപ്പമേറിയതായിരിക്കും. ഇതാണ് അവസരം. ചെയ്യേണ്ടത് അവിടെ ചെയ്തിരിക്കണം'- ആകാശ് ചോപ്ര പറയുന്നു.
പരിക്കു മാറി തിരിച്ചെത്തിയ രാഹുലിനു പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റിരുന്നു. നാളെ പാകിസ്ഥാനെതിരായ പോരാട്ടത്തിലും പിന്നാലെ നടക്കുന്ന നേപ്പാളിനെതിരായ മത്സരത്തിലും രാഹുൽ കളിക്കില്ലെന്നു ദ്രാവിഡ് പറഞ്ഞിരുന്നു. ഇതോടെ രാഹുലിനു പകരം ഒരാളെ കണ്ടെത്തുക എന്നതു ടീമിനു അസാധ്യമായി മാറി എന്നാണ് സഞ്ജുവിന്റെ റിസർവ് സ്ഥാനം ചൂണ്ടിക്കാട്ടി മുൻ താരത്തിന്റെ വിലയിരുത്തൽ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ