മലപ്പുറം: സോഷ്യൽ മീഡിയ ഹർത്താലിന് ആഹ്വാനം ചെയ്തവർ അറസ്റ്റിലായതിന് പിന്നാലെ, ഇവർ നേതൃത്വം നൽകിയ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗ്രൂപ്പുകളിൽ ആയിരത്തോളം അംഗങ്ങളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഏപ്രില്‍ പതിനാറിന് നടത്തിയ ഹർത്താലിന്റെ സൂത്രധാരന്മാരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു , നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ് , നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍, നെല്ലിവിള കുന്നുവിളവീട്ടില്‍ അഖില്‍, തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എം ജെ സിറില്‍ എന്നിവരാണ് അറസ്റ്റിലായത്.
ഹര്‍ത്താലിന് ആഹ്വാനം നല്‍കി ആദ്യ സന്ദേശം അയച്ചവരും ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയവരുമാണിവര്‍. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
ഹർത്താൽ പ്രഖ്യാപനം ഇപ്രകാരമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കത്തുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരേ പൊരുതണമെന്ന ആഹ്വാനമായി അഞ്ചുപേരും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് ഫെയ്‌സ്ബുക്കില്‍ ഇട്ടു. സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഗ്രൂപ്പില്‍ ചേരാമെന്ന് നിര്‍ദേശവും നല്‍കി. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ പേരിലുള്ള ഗ്രൂപ്പുകളായിരുന്നു അത്. ആളുകളുടെ എണ്ണം കൂടിയപ്പോള്‍ സജീവമായവരോട് ജില്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശം നല്‍കി.
ഈ ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ അഡ്മിന്‍മാര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഹര്‍ത്താലിന് വെറും 48 മണിക്കൂര്‍ മുന്‍പായിരുന്നു തീരുമാനം. ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാണമെന്നും ഇവർ നിർദേശിച്ചിരുന്നു.
ഹര്‍ത്താലെന്ന ആശയം അമര്‍നാഥിന്റേതാണ്. ഇത് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയല്‍വാസികളാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല. പ്ലസ് ടു തോറ്റ ഇവര്‍ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അഖിലും സുധീഷും ഒഴിച്ചുള്ളവര്‍ പരസ്പരം നേരില്‍ കാണുന്നത് അറസ്റ്റിലായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അമർനാഥിനെ മൂന്നുമാസം മുമ്പാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ