റാന്നി: ജനൽകമ്പി വളച്ചു സ്വർണമാല മോഷ്ടിച്ച കള്ളനെ വീട്ടമ്മ സ്കൂട്ടറിൽ പിന്തുടർന്നത് നാല് കിലോമീറ്ററോളം. റാന്നി വടശേരിക്കര സ്വദേശിയായ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ ഷോജിയാണു തന്റെ മാല മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച കള്ളന് പിന്നാലെ പാഞ്ഞത്. മൽപിടിത്തത്തിനിടെ കടന്നുകളഞ്ഞ കള്ളൻ പിന്നീടു നാട്ടുകാരുടെ പിടിയിലായി. 35കാരനായ ബാലേഷാണു പിടിയിലായത്.
കിടപ്പുമുറിയിലെ ജനാൽ കമ്പി വളച്ച് അകത്തുകടന്നാണ് ബാലേഷ് നാലര പവന്റെ മാല കൈക്കലാക്കിയത്. ശബ്ദം കേട്ട് ഷോജി ഉറക്കമുണർന്നപ്പോൾ ആളനക്കം കണ്ട് സംശയം തോന്നി മാല തിരഞ്ഞപ്പോഴാണ് മോഷണം സംഭവിച്ചെന്ന് മനസ്സിലായത്. വീട്ടിൽ നിന്ന് പുറത്തുകടന്ന കള്ളൻ സ്കൂട്ടറിൽ പറപറക്കുന്നതാണ് കണ്ടത്. ഭർത്താവിനെ ഉറക്കത്തിൽ നിന്ന് വിളിച്ച് വിവരം അറിയിച്ചശേഷം തന്റെ സ്കൂട്ടറെടുത്ത് കള്ളന് പിന്നാലെ പായുകയായിരുന്നു ഷോജി.
നാല് കിലോമിറ്റർ പിന്നിട്ട് ബിലേഷിനെ അടുത്ത് കിട്ടിയപ്പോൾ തൊഴിച്ചിട്ടു. സ്കൂട്ടർ നിർത്തി ചാടിയിറങ്ങിയ ഷോജിയും ബാലേഷും തമ്മിൽ മൽപിടുത്തമുണ്ടായി. മൽപിടുത്തതിനിടെ വസ്ത്രങ്ങൾ കീറിയതോടെ ഷോജി പരിഭ്രമിച്ചു. ഈ തക്കത്തിന് കള്ളൻ സ്കൂട്ടറുമെടുത്തു കടന്നുകളയുകയായിരുന്നു. സഹായം തേടി ഷോജി ഉറക്കെ നിലവിളിച്ചെങ്കിലും സമീപവാസികൾ എത്തിയപ്പോഴേക്കും കള്ളൻ സ്ഥലം വിട്ടിരുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ചുവരുത്തി ഷോജി മടങ്ങിപോയി.
പുലർച്ചെ നടക്കാനിറങ്ങിയ അജി പണിക്കർ ബാലേഷിനെ കണ്ട് സംശയം തോന്നിയതോടെ സമീപവാസികളെ വരുത്തി തടഞ്ഞുവച്ചു. ഷോജി ആളെ തിരിച്ചറിഞ്ഞതോടെ പൊലീസിൽ വിവരമറിയിച്ചു. ബാലേഷിന്റെ സ്കൂട്ടറിൽ നിന്നു ഷോജിയുടെ മാല പൊലീസ് കണ്ടെടുത്തു. ഇതിനുമുൻപും ഷോജി സാഹസികമായി കള്ളനെ പിടികൂടുയ സംഭവം വാർത്തയായിരുന്നു. മൊബൈൽ ഫോൺ തട്ടിയെടുത്ത ബംഗാളിയെ മൂന്ന് കിലോമീറ്റർ പിന്തുടർന്ന് പിടികൂടിയതായിരുന്നു അന്ന് വാർത്തയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ