കേരളം

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം ; മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ ; മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷം ബഹളം തുടരുന്നത്. ബഹളം രൂക്ഷമായതോടെ 25 മിനുട്ടിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

രാവിലെ സഭ സമ്മേളിച്ച ഉടന്‍ ശബരിമല വിഷയം ഉന്നയിച്ച് സ്പീക്കറുടെ കാഴ്ച മറച്ച് പോഡിയത്തിനു മുന്നില്‍ കയറി അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. അംഗങ്ങള്‍ മര്യാദയുടെയും മാന്യതയുടെയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.  സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു. 

ചോദ്യോത്തരവേള ഒഴിവാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും സഭ തടസപ്പെടുത്തരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിനും മന്ത്രിമാര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. അതിന് പക്ഷേ സഭ വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരേ വിഷയം നിരവധി തവണ സഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. 

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, തീര്‍ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. അറിയപ്പെടാത്ത എതോ ലഹരി കഴിച്ചിട്ടാണ് പ്രതിപക്ഷം ഇവിടെ ബഹളം ഉണ്ടാക്കുന്നതെന്ന് സര്‍ക്കാര്‍ ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 21 മിനുട്ടുമാത്രമാണ് സഭ ചേര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്