കോട്ടയം : അമയന്നൂരില്‍ പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുപ്പട്ടയും കയറും കഴുത്തില്‍ മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി അജേഷ് പൊലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനു മുന്നില്‍ ഒരു ദിവസം പിടിച്ചു നിന്ന അജേഷ്, പൊലീസ് നിലപാട് കടുപ്പിച്ചപ്പോള്‍ ക്രൂരമായ കൊലയുടെ വിവരങ്ങളും, കുഴിച്ചിട്ട സ്ഥലങ്ങളും കാണിച്ചുകൊടുത്തു.
കേസില്‍ പ്രതി അജേഷിനെ പിടികൂടാന്‍ സഹായിച്ചത് മൊബൈല്‍ ഫോണാണ്. പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടര്‍ന്നു വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.ഫോണ്‍ എടുക്കാതെയാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് അജേഷ് ഫോണിലേക്ക് തിരികെ വിളിച്ചു. പോണ്‍ എടുത്ത സഹോദരീ ഭര്‍ത്താവും പ്രതിയും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രിയായിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തി. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഫോണിലേക്ക് അജേഷിന്റെ വിളി വന്ന വിവരവും പറഞ്ഞു.
അതേസമയം തെളിവ് നശിപ്പിക്കാനായി സിം കാര്‍ഡ് കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ അജേഷ് രണ്ടാഴ്ച മുന്‍പ് മറ്റൊരു സ്ത്രീയുമായി വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചായത്ത് ഓഫിസില്‍ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികില്‍സയ്ക്കു വേണ്ടി വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ആദ്യബന്ധത്തില്‍ കുട്ടികളുണ്ട്.
ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനോടു ചേര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാല്‍ കൊലപാതകം ആരും അറിഞ്ഞില്ല. തെളിവെടുിപ്പിനായി സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചപ്പോഴും നിസ്സംഗ ഭാവത്തിലായിരുന്നു അജേഷ്. പൊലീസ് ജീപ്പില്‍ നിന്നിറങ്ങിയ പ്രതി തിട്ടയുടെ മുകളിലെത്തി മൃതദേഹം കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി. മൃതദേഹം കുഴിച്ചു പുറത്തെടുക്കുന്നതും ഭാവഭേദമില്ലാതെ അജേഷ് നോക്കി നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ