കോഴിക്കോട് : തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്ന് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും. എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇരുവരും പറഞ്ഞു.
സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും തെണ്ടി നടന്നവരാണ്. തങ്ങള്‍ ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും അലനും താഹയും പറഞ്ഞു.
എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ അലന്‍ ഷുഹൈബിനെയും താഹയെയും അടുത്തമാസം 14 വരെ കോടതി റിമാന്‍ഡ് ചെയ്തു. അലനെയും താഹയെയും തൃശൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിനായി എന്‍ഐഎ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
സിപിഎം പ്രവർത്തകരായിരുന്ന ഇരുവർക്കുമെതിരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തിരുവണ്ണൂർ പാലാട്ട് നഗറിൽ അലൻ ഷുഹൈബ്(20) നിയമ വിദ്യാർഥിയും ഒളവണ്ണ മൂർക്കനാട് പാനങ്ങാട്ട് പറമ്പിൽ താഹ ഫസൽ (24) ജേർണലിസം വിദ്യാർഥിയുമാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന ഇവർ ലഘുലേഖകൾ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സിപിഎം ജില്ലാ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ