ആലപ്പുഴ: മണിക്കൂറിൽ 158 കിലോമീറ്റർ സ്പീഡിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മുളക്കുഴ കാരയ്ക്കാട് ക്രിസ്റ്റിവില്ലയിൽ ജസ്റ്റിൻ മോഹനെ (25)യാണ് ചെങ്ങന്നൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
അമിത വേഗത്തിൽ റൈഡ് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ തെളിവു സഹിതം മോട്ടോർ വാഹന വകുപ്പ് യുവാവിനെ പിടികൂടുകയായിരുന്നു. യുവാവിന് പിഴയായി 9,500 രൂപ ചുമത്തി. കഴിഞ്ഞാഴ്ച ചങ്ങനാശ്ശേരിയിലുണ്ടായ ബൈക്കപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചതിനെത്തുടർന്ന് ആരംഭിച്ച പദ്ധതിയായ ഓപറേഷൻ റാഷിന്റെ ഭാഗമായാണു നടപടി.
എംസി റോഡിൽ മുളക്കുഴ- കാരയ്ക്കാട് റൂട്ടിൽ ബൈക്കിൽ 158 കിലോമീറ്റർ സ്പീഡിൽ പായുന്ന ദൃശ്യം സാമൂഹിക മാധ്യമത്തിൽ ഒരാൾ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വാട്‌സാപ്പ് നമ്പരിലെത്തി.
തുടർന്നു നടത്തിയ പരിശോധനയിലാണു ബൈക്ക് ഓടിച്ചിരുന്ന ജസ്റ്റിനെ പിടികൂടുന്നത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എംവിഐ കെ ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ