കേരളം

'പന്നികളോട് മല്ലയുദ്ധം പാടില്ല'; കത്തുവ ഫണ്ട് തിരിമറി ആരോപണത്തില്‍ പ്രതികരണവുമായി പി കെ ഫിറോസ്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: കത്തുവ,ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 'പന്നികളോട് മല്ലയുദ്ധം പാടില്ലെന്ന ബെര്‍ണാര്‍ഡ്ഷായുടെ വാക്കുകള്‍ കടമെടുത്താണ് ഫിറോസിന്റെ മറുപടി. യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കത്തുവ, ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് പള്ളികളില്‍ ഉള്‍പ്പെടെ പിരിവു നടത്തി പിരിച്ച കോടികള്‍ പി കെ ഫിറോസ് വകമാറ്റി ചിലവഴിച്ചു എന്നാണ് മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. 


പി കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Never Wrestle with a Pig. 
You Both Get Dirty and the Pig Likes It  
ബെര്‍ണാഡ്ഷാ ഇങ്ങനെ പറഞ്ഞ് വെച്ചിട്ടുണ്ടെങ്കിലും വിഷയം അഴിമതി ആരോപണമായതിനാല്‍ മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ആരോപണമുന്നയിച്ച വ്യക്തിയെ യൂത്ത് ലീഗ് നേതാവ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നൊക്കെയാണ് കൈരളി ചാനല്‍ എഴുതിക്കാണിക്കുന്നത്. ഇത് തെറ്റാണ്. 

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങള്‍. മാത്രവുമല്ല, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ താനിപ്പോള്‍ ചവിട്ടി നില്‍ക്കുന്ന പാര്‍ട്ടിയില്‍ താരപരിവേഷം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് അയാള്‍ കരുതുന്നുണ്ടാകാം. അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

തെരഞ്ഞെടുപ്പ് വേളയില്‍ സി.എച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോള്‍ കത്വ വിഷയവുമായി വരുന്നത്. കത്വയില്‍ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നല്‍കാനുമാണ് യൂത്ത്ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. കത്തുവ-ഉന്നാവോ വിഷയങ്ങളില്‍ നിയമസഹായം ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ യൂത്ത്ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതുമാണ്. 
യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണമാണ് ഈ വ്യക്തി എനിക്കെതിരെ ഉന്നയിച്ചത്. ശുദ്ധ അസംബന്ധമാണത്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല. 

പക്ഷേ, ഈ വിഷയം ആരോപണമുന്നയിച്ച വ്യക്തിക്ക് ശ്രദ്ധ കിട്ടുമെന്ന് കരുതി നിസ്സാരമായി കാണാനാവില്ല. മുസ്ലിം ലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. അതിന്റെ മുകളില്‍ കരിനിഴല്‍ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്. 

രാഷ്ട്രീയത്തില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നട്ടാല്‍ കുരുക്കാത്ത ദുരാരോപണങ്ങള്‍ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാല്‍ കത്തുവ പെണ്‍കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ  ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.

അത് കൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. വരും ദിസവങ്ങളില്‍ അഭിഭാഷകരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം