തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാതയ്ക്ക് വേണ്ടിയുള്ള അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ ആരംഭിച്ചു. ഇത് പൂര്‍ത്തിയായശേഷം സാമൂഹികാഘാതപഠനവും സര്‍വേയും നടത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. സാമൂഹികാഘാത പഠനം നടത്താനായി പതിനൊന്നു ജില്ലകളില്‍ നിന്ന് കലക്ടര്‍മാര്‍ ഏജന്‍സികള്‍ക്കായി ടെന്റര്‍ വിളിച്ചു. ഒരുമാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ച് റവന്യുവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. മൂന്നു മാസത്തിനകം സര്‍വെ പൂര്‍ത്തിയാക്കും.
അതിര് വേര്‍തിരിക്കല്‍
പദ്ധതി എത്രപേരെയാണ് ബാധിക്കുകയെന്ന് ഭൂമി വേര്‍തിരിക്കുന്നതോടെയാണ് കൃത്യമായി മനസ്സിലാവുക. എത്രവീടുകള്‍, മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ മാറ്റേണ്ടിവരുമെന്ന പട്ടികയുണ്ടാക്കും. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിന് ഹിയറിങ് നടത്തും. കല്ലിടല്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്.കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ ഭൂമി വേര്‍തിരിക്കല്‍ ആരംഭിക്കും.
ഏറ്റവുംകൂടുതല്‍ കല്ലിടല്‍ കണ്ണൂരില്‍
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുംകുടുതല്‍ ദൂരത്തില്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി വില്ലേജുകളിലാണ് പൂര്‍ത്തിയായത്. കുഞ്ഞിമംഗലം വില്ലേജില്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം, തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി, കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ എന്നീ വില്ലേജുകളിലും പ്രവൃത്തി നടക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ