കൊച്ചി; കാൽപാദങ്ങളും വാലും മൂർച്ചയേറിയ ആയുധം കൊണ്ടു അറുത്തുമാറ്റും. പലതും അനങ്ങാനാവാതെ വഴിയിൽ വീണ് ചാവും. ക്രൂരആക്രമണത്തിന് ഇരയായിട്ടും ഒരു പൂച്ച തന്റെ ഉടമയുടെ അടുത്തേക്ക് ഇഴഞ്ഞ് എത്തി. ദിവസങ്ങളോളം പരിചരിച്ചെങ്കിലും അവസാനം അതും ജീവൻവെടിഞ്ഞു. എറണാകുളത്തെ തിരുവാങ്കുളത്താണ് വളർത്തുപൂച്ചകൾക്ക് നേരെ കൊടുംക്രൂരത അരങ്ങേറുന്നത്.
വീടിനു പരിസരത്തു ചത്ത നിലയിൽ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടുത്ത വീടുകളിലെ ചിലരുടെ നായ്ക്കൾക്കും പൂച്ചകൾക്കും സമാനമായ രീതിയിൽ പരുക്കേറ്റിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചിലതിനെ ചത്തനിലയിൽ വീടിനു പരിസരത്തു കണ്ടെത്തുകയും ചെയ്തു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കാൽപാദങ്ങളും വാലും മുറിച്ചു നീക്കിയ നിലയിലായിരുന്നു ഇവയെല്ലാം.
ലഹരി സംഘമെന്ന് സംശയം
സംഭവത്തെക്കുറിച്ച് സ്ഥലം കൗൺസിലർ ബെന്നിയെ അറിയിച്ചു. പൊലീസിനു വാക്കാൽ പരാതി നൽകിയതിനെ തുടർന്ന് ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തമ്പടിക്കുന്ന ലഹരി സംഘമാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. പരാതി നൽകിയാൽ ആക്രമിക്കുമോ എന്ന ഭീതിയുള്ളതിനാലാണ് നേരിട്ടു പൊലീസ് സ്റ്റേഷനിൽ പോകാത്തതെന്ന് ചത്ത പൂച്ചയുടെ ഉടമ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ