കോഴിക്കോട്: പത്തു പവനോളം സൂക്ഷിച്ചിരുന്ന അലമാരയിൽ നിന്നും ഒന്നര പവൻ മാത്രം എടുത്ത് മോഷ്ടാവ്. വീട്ടിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോൺ കണ്ടെടുത്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ 11ഓടെ നാദാപുരം വളയം ചുഴലിയിലാണ് സംഭവം. ചാത്തൻകണ്ടിയിൽ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. കാർപന്ററായ രവീന്ദ്രനും തൊഴിലുറപ്പ് തൊഴിലാളിയായ ഇവരുടെ ഭാര്യയും ജോലിക്കുപോയ സമയത്തായിരുന്നു മോഷണം നടന്നത്.
ഈ സമയത്ത് ഇവരുടെ ചെറിയ കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.20 വയസ്സ് മാത്രം തോന്നിക്കുന്ന മോഷ്ടാവ് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങളിൽ നിന്ന് ഒരു പവന്റെ ഒരു മാലയും ഒരു മോതിരവും മാത്രമെടുത്ത് സ്ഥലംവിടുകയായിരുന്നു. ബാക്കി സ്വർണം ഭദ്രമായി ബാഗിൽതന്നെ വെച്ചാണ് ഇയാൾ കടന്നത്.
ഇതോടൊപ്പം വീട്ടിലെ ഒരു മൊബൈൽ ഫോണും കാണാതായി. ഈ ഫോൺ പിന്നീട് ചുഴലിയിൽ സർവിസ് നടത്തുന്ന ജീപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോൺ എങ്ങനെ ജീപ്പിൽ എത്തി എന്ന അന്വേഷണമാണ് മോഷണ വിവരം അറിയാൻ സഹായിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ