കേരളം

'മുഖ്യമന്ത്രിക്ക് അഗോറഫോബിയ; പൊതു ശല്യമായി മാറുന്നു': രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്നും ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടയ്ക്കും വിലക്ക് നേരിടുന്നുവെന്നും അദ്ദേഹം ഫെയസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി. ഇന്നലെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികില്‍ മാമോദീസ കഴിഞ്ഞു മടങ്ങുന്ന കുടുംബത്തെ അവരുടെ സ്വന്തം വീട്ടിലേക്കു പോകുന്നതില്‍ നിന്ന് ഒരു മണിക്കൂര്‍ നേരമാണ് പിണറായിയുടെ പൊലീസ് തടഞ്ഞുനിര്‍ത്തിയത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പൊലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകള്‍ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യര്‍ക്ക് ബസിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ല. ജനം നരകിക്കുകയാണ്. ഈ മാന്യ ദേഹം പോകുന്ന വഴിയില്‍ ചെറുകിട ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല.- ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണ്. പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണ്. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടയ്ക്കും വിലക്ക് നേരിടുന്നു. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് സംസ്ഥാനം ഇപ്പോള്‍ കാണുന്നത്.

ഊരിപ്പിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപ്പിച്ച കത്തികള്‍ക്കും ഇടയില്‍ക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാള്‍ ഇന്ന് നൂറോളം പൊലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ് സ്വന്തം നാട്ടില്‍ സഞ്ചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈല്‍ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോള്‍ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്‌ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്.- ചെന്നിത്തല പറഞ്ഞു. 

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പൊലീസുകാര്‍ ഈ ഭീരുവും ദുര്‍ബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളൂ. അതുപക്ഷേ പൊതുജനങ്ങളുടെ മാസ്‌കിനും ഇട്ടിരിക്കുന്ന വസ്ത്രത്തിനും പിടിച്ചിരിക്കുന്ന കുടയ്ക്കും സഞ്ചരിക്കുന്ന റോഡിനും വിലക്കേര്‍പ്പെടുത്തിയാകരുത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഭയപ്പെടാന്‍ പിണറായി തയാറെടുക്കണം. കേരളത്തിലെ പ്രതിപക്ഷവും പൊതുജനതയും തെരുവില്‍ത്തന്നെയുണ്ടാകും, നിങ്ങള്‍ വിലക്കിയത് ഓരോന്നും ധരിച്ചുകൊണ്ടുതന്നെ.-ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ