കളമശേരി: 8 വർഷം മുൻപ് വിറ്റ തയ്യൽ മെഷീൻ തിരികെ ചോദിച്ച് പഴയ ഉടമ. ഇപ്പോഴത്തെ ഉടമയിൽ നിന്നു തയ്യൽ മെഷീൻ തിരികെ വാങ്ങി നൽകണമെന്ന പരാതിയുമായി പഴയ ഉടമയുടെ പൊലീസ് സ്റ്റേഷനിൽ എത്തി.
പഴയ ഉടമ 10,000 രൂപ നൽകുമെന്നും തയ്യൽ മെഷീൻ തിരികെ നൽകണമെന്നും ഇല്ലെങ്കിൽ പാർട്ടി ഇടപെടുമെന്നും മുൻ എംഎൽഎ മുന്നറിയിപ്പ് നൽകിയതായും ആരോപണമുണ്ട്. ഇരു കൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് പ്രശ്നം സംസാരിച്ച് തീർക്കാൻ നിർദേശിച്ചു. തങ്ങൾക്ക് ഇതിലൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
എച്ച്എംടി ജംക്‌ഷനിലെ രണ്ട് തയ്യൽ തൊഴിലാളികൾ തമ്മിലാണ് തർക്കം. ഇവരിൽ ഒരാൾ വിറ്റ തയ്യൽമെഷീൻ 8 വർഷം മുൻപ് മറ്റേയാൾ 8,000 രൂപ കൊടുത്താണു വാങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് താൻ വിറ്റ തയ്യൽ മെഷീൻ തിരികെ വേണമെന്ന ആവശ്യവുമായി പഴയ ഉടമ എത്തിയത്. മുൻ എംഎൽഎയും ഈ ആവശ്യം ഉന്നയിച്ചു. തുടർന്ന് പരാതി പൊലീസ് സ്റ്റേഷനിലെത്തി.
കുടുംബ സമേതമാണ് പഴയ ഉടമ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കാരണമില്ലാതെ തന്നെ പൊലീസ് സ്റ്റേഷനിൽ കയറ്റിയതിന്റെ നീരസം ഇപ്പോഴത്തെ ഉടമ മറച്ചുവച്ചില്ല. പഴയ ഉടമയുടെ കുടുംബം ശാപവാക്കുകൾ ഉതിർത്തതോടെ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. 10,000 രൂപ വാങ്ങി തയ്യൽമെഷീൻ തിരികെ നൽകുകയും ചെയ്തു. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുവരും സമ്മതപത്രവും എഴുതി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ