കേരളം

'മുസ്ലീങ്ങള്‍ പെണ്‍കുട്ടികളെ വശീകരിച്ച് കൊണ്ടുപോകുന്നത് നഗ്നസത്യം'; ഇസ്ലാമോഫോബിയയ്ക്ക് കാരണമുണ്ടെന്ന് ജോര്‍ജ് ആലഞ്ചേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ക്രൈസ്തവര്‍ക്കിടയില്‍ ഇസ്ലാമോഫോബിയ വര്‍ധിക്കാന്‍ കാരണമുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇസ്ലാമില്‍ നിന്ന് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് തങ്ങളാണ് എന്നാണ് അദ്ദേഹം പറയുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതംമാറ്റുന്നതാണ് ഇസ്ലാമോഫോബിയ വര്‍ധിക്കാനുള്ള ഒരു കാരണം. അത് നഗ്നസത്യമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ അദ്ദേഹം പറഞ്ഞു. 

ഇസ്ലാമോഫോബിയയെക്കുറിച്ച് സമൂഹത്തിന്റെ മുഴുവന്‍ അഭിപ്രായം എനിക്ക് പറയാനാവില്ല. കാരണം ഇതില്‍ അഭിപ്രായഭിന്നതകളുണ്ട്. നമ്മളെ വിഷമിപ്പിക്കുന്ന തരത്തിലുള്ള പല കാര്യങ്ങളുമുണ്ടായി. ഉദാഹരണത്തിന് പെണ്‍കുട്ടികളെ വശീകരിച്ച് കൊണ്ടുപോകുന്നകാര്യം. അത് നഗ്ന സത്യമാണ്. അംഗീകരിക്കാനാവാത്ത രീതിയില്‍ പെണ്‍കുട്ടികളെ മതംമാറ്റി അവരെ മറ്റുപലതിനും ഉപയോഗിക്കുന്ന രീതിയുണ്ട്. ഇസ്ലാം മതത്തിന്റെ പൊതുവായ പോളിസിയൊന്നും അല്ല, എന്നാല്‍ ആ മതത്തിന്റെ ആഭിമുഖ്യത്തില്‍ പലരും ഇത് ചെയ്യുന്നുണ്ട്. അത് സത്യമാണ്.- ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കൂടാതെ ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ അട്ടിമറിക്കുകയാണെന്നും മന്ത്രിസഭകളിലെ സ്ഥാനം ഉപയോഗിച്ച് മുസ്ലീങ്ങളുടെ മാത്രം നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും പറഞ്ഞു. 

ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ട് എന്നാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് ആ വാക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ സെന്‍സിറ്റാവായ വാക്കാണെന്നും മറ്റുള്ളവരെ പ്രകോപിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവമാകാത്തത് സമൂഹങ്ങളെ കൂടുതല്‍ ഭിന്നിപ്പിക്കും എന്നതുകൊണ്ടാണ്. സമുദായ സൗഹാര്‍ദം കേരളത്തിന്റെ മുഖമുദ്രയാണ്. അത് ഇന്ത്യയിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

ലവ് ജിഹാദുമായി ബന്ധപ്പെട്ട് സമസ്തയുമായുള്ള ചര്‍ച്ചയ്ക്ക് സഭ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ ചര്‍ച്ചകളെ ലംഘിക്കുന്ന തരത്തിലാണ് ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ വിഭാഗത്തെ മുസ്ലീം വിഭാഗത്തിനുപോലും പേടിയാണ്. ഇസ്ലാമില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മറ്റെല്ലാം മുസ്ലീംകളേയും അംഗീകരിക്കുന്നുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവര്‍ക്ക് പോലും ഭയപ്പാടാണ്. തങ്ങളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അവര്‍ പറയുക. ഇത് ഇസ്ലാം മതത്തിന്റെ പെശക് അല്ല. നിയന്ത്രണാതീതമായിട്ടുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്. - ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി