കവിത 

'ദൂരങ്ങള്‍'- സച്ചിദാനന്ദന്‍ എഴുതിയ കവിത 

സച്ചിദാനന്ദന്‍

നിക്ക് വായനമുറിയില്‍ പോകാന്‍
ഒരു കടല്‍ മുറിച്ചുകടക്കണം
കിടപ്പുമുറിയിലേക്ക് ഒരു കാട്
അതിഥിമുറിയിലേക്ക് ഒരു പര്‍വ്വതം
തീന്‍മേശയിലേക്ക് മൂന്നു ഭൂഖണ്ഡങ്ങള്‍

പൂക്കള്‍ പറിക്കാന്‍ എനിക്ക്
മേഘങ്ങള്‍ മുറിച്ചുകടക്കണം
പഴങ്ങള്‍ക്കോ, മഴവില്ലിന്റെ
പാലം കടക്കണം 
 
മരിച്ചവര്‍ വന്നു വിളക്കുകള്‍ കെടുത്തുമ്പോള്‍
ഇരുട്ടകറ്റാന്‍ ഞാന്‍ ചന്ദ്രനെ കൊളുത്തിവെയ്ക്കുന്നു
കണ്ണീര്‍ത്തുള്ളികള്‍ മഞ്ഞായി വീഴുമ്പോള്‍
തണുപ്പകറ്റാന്‍ സൂര്യനെ പാടിയുണര്‍ത്തുന്നു
 
ഈ വീടിന്റെ ഒരു ജനല്‍ തുറക്കുമ്പോള്‍ വേനല്‍
ഒരു ജനല്‍ തുറക്കുമ്പോള്‍ വര്‍ഷം
ഒന്നില്‍ വസന്തം, ഒന്നില്‍ ഹേമന്തം

വാതിലിലൂടെ ഏകാന്തത മാത്രം
ചിലപ്പോള്‍ കടന്നുവരുന്നു.
നിശ്ശബ്ദം, നിരാലംബം, എങ്കിലും നിര്‍ഭയം,
മരിച്ച ഭാഷകളുടെ അക്ഷരങ്ങള്‍കൊണ്ട്
നെയ്ത വിരിപ്പില്‍, മരിച്ച പക്ഷികളുടെയും
ചീവീടുകളുടെയും ശബ്ദം ചവിട്ടി
ഞാന്‍ ഉറങ്ങാന്‍ പോകുന്നു
 
പ്രണയകഥകളില്‍ ഞാന്‍ നായകനല്ല,
വിലാപകാവ്യങ്ങള്‍ എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുമില്ല.
അപ്പോള്‍, ഞാന്‍ ജീവിച്ചിരിക്കുന്ന മനുഷ്യനാണോ
മരിച്ച ഒരുവന്റെ ആത്മാവാണോ എന്ന്
ആര്‍ പറഞ്ഞുതരും? അഥവാ
ഈ ഭൂമി തന്നെ കാഫ്ക കണ്ട
ഒരു ദു:സ്വപ്നമായിക്കൂടെന്നുണ്ടോ?
 
ഇത് എന്റെ വീടാണോ
അതോ  കേവലം ഒരു വിശ്വാസമോ?
ഞാന്‍ എടുക്കുന്നത് ആരുടെ ശ്വാസം,
എന്നില്‍ തുടിക്കുന്നത് ആരുടെ ഹൃദയം?

എന്റെ എത്രാമത്തെ ജന്മത്തിലാണ് ഞാന്‍?
പരിണാമത്തിന്റെ ഏതു പടവില്‍?

നാളെ ഞാന്‍ ഒരു യന്ത്രമായി മാറുമോ?

നാളെ
ഉണ്ടാകുമോ? 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത