ലാഹോർ: പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സഖ്യ സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ബിലാവല്‍ ഭൂട്ടോയും. ഇരുവരുടേയും പാർട്ടിയായ പാകിസ്ഥാൻ മുസ്ലിം ലീഗും പിപിപിയും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. അതിനിടെ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിനു പിന്നാലെ ഇമ്രാൻ ഖാന് ജാമ്യം അനുവരിച്ചു. മേയ് 9 സംഭവത്തിലാണ് ഇമ്രാന് ജാമ്യം ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്ഥാൻ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ സ്വതന്ത്ര്യ സ്ഥാനാർത്ഥികൾ ജയിച്ചു കയറിയതോടെയാണ് നീക്കം. പുറത്തുവന്ന ഫലങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റ് ഇമ്രാൻ ഖാനാണ്. ഇതോടെയാണ് മറുപക്ഷത്തുള്ള പ്രധാന പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. നവാസ് ഷരീഫിന്റെ സഹോദരനും പിഎംഎല്‍-എന്‍ പ്രസിഡന്റുമായ ഷഹബാസ് ഷരീഫും ബിലാവല്‍ ഭൂട്ടോയും നടത്തിയ ചര്‍ച്ചയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ചയില്‍ പങ്കാളിയായി.
നവാസ് ഷരീഫിന്റെ സന്ദേശം ഷഹബാസ് വഴി പിപിപി നേതൃത്വത്തിന് കൈമാറിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താനിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയ്ക്കായി പിഎംഎല്ലിനൊപ്പം നില്‍ക്കാന്‍ പിപിപി നേതൃത്വത്തോട് ഷഹബാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനൊപ്പം പഞ്ചാബിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് തീരുമാനമായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സ്വതന്ത്രരുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനാണ് ഇമ്രാന്റെ ശ്രമം.
ആകെയുള്ള 266 സീറ്റുകളില്‍ നിലവില്‍ ഫലം പ്രഖ്യാപിച്ചത് 250 സീറ്റുകളിലാണ്. ഇതില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് 99 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിക്ക് 71-ഉം പിപിപിക്ക് 53 സീറ്റുകളുമാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ