ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ പടയൊരുക്കം ;  മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വൈഎസ്ആർ കോൺ​ഗ്രസും ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്
ബിജെപിക്കെതിരെ പാര്‍ലമെന്റില്‍ പടയൊരുക്കം ;  മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും സിപിഎമ്മും

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചു. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ഇന്നലെ ലോക്‌സഭാ സെക്രട്ടറി ജനറലിന് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗം വൈ വി സുബ്ബറെഡ്ഡിയാണ് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ ടിഡിപിയും ഇന്ന് അവിശ്വാസ നോട്ടിസ് നല്‍കുകയായിരുന്നു. 

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആദ്യ അവിശ്വാസ പ്രമേയമാണിത്. പാര്‍ലമെന്റില്‍ ആദ്യം പരിഗണിക്കുന്ന അവിശ്വാസ നോട്ടീസിനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇരു അവിശ്വാസ നോട്ടീസുകളും ഒരുമിച്ചാണ് പരിഗണിക്കുന്നതെങ്കില്‍ അതിനെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസ് നല്‍കിയ നോട്ടീസിനെ പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. 

അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കണമെങ്കില്‍ ലോക്‌സഭയില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുടെ പിന്തുണ ആയതോടെ വേണ്ട 50 അംഗങ്ങളുടെ പിന്തുണ നോട്ടീസിന് ആയിട്ടുണ്ട്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികളുടെ പിന്തുണ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തേടുന്നുണ്ട്. എന്‍ഡിഎ സഖ്യ കക്ഷിയായ ശിവസേനയും നിലപാട് പ്രഖ്യാപിച്ചിട്ടില്ല.

ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ചേര്‍ന്ന ടിഡിപി പോളിറ്റ് ബ്യൂറോ യോഗമാണ് എന്‍ഡിഎ മുന്നണി വിടാന്‍ തീരുമാനമെടുത്തത്. ടിഡിപിക്ക് 16 ഉം, വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഒമ്പതും അംഗങ്ങളാണുള്ളത്. സിപിഎമ്മിന് 16 അംഗങ്ങളാണ് ഉള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com