പാക് പോര്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; രജൗറിയില്‍ ബോംബ് വര്‍ഷം; ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ; അര്‍ധസൈനിക മേധാവിമാരെ വിളിപ്പിച്ചു

പാകിസ്ഥാന്റെ മൂന്ന് പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു
പാക് പോര്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; രജൗറിയില്‍ ബോംബ് വര്‍ഷം; ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ; അര്‍ധസൈനിക മേധാവിമാരെ വിളിപ്പിച്ചു

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ മൂന്ന് പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് പാക് വിമാനം ബോംബുകള്‍ വര്‍ഷിച്ചു. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. കശ്മീരിലെ രജൗറിയിലും നൗഷേരയിലുമാണ് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്.

അതിനിടെ പാകിസ്ഥാന്റെ ഒരു എഫ്-16 പോര്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. പാക് അധീന കാശ്മീരിലെ മൂന്ന് കിലോമീറ്റര്‍ ഉള്ളിലാണ് വിമാനം വെടിവെച്ചിട്ടത്. പാക് വിമാനം അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തിലാണ് ഇന്ത്യന്‍ സൈന്യം എഫ്-16 പോര്‍ വിമാനം വെടിവെച്ചിട്ടത്.

പാക് പോര്‍ വിമാനങ്ങള്‍ രജൗറിയില്‍ ബോംബിട്ടതിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്നും രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒരു വൈമാനികനെ സൈന്യം പിടികൂടിയതായും പാക് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യ ചെയ്തതുപോലെ രാതിരയല്ല, പകല്‍വെട്ടത്തില്‍ തിരിച്ചടിക്കാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും പാക് സൈന്യത്തിന്റെ വക്താവ് സൂചിപ്പിച്ചു. 

പാക് സൈന്യത്തിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍ തുടരുകയാണ്. അര്‍ധസൈനിക വിഭാഗങ്ങളുടെ മേധാവിമാരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ സൈനിക മേധാവിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, റോ, ഇന്റലിജന്‍സ് മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ തിരിച്ചടിക്കാനുള്ള സാധ്യത പരിഗണിച്ച് ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം സേന ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ഗ്രാമീണരെയും സൈന്യം ഒഴിപ്പിച്ചിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ നാലു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ശ്രീനഗര്‍, ജമ്മു, ലേ, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.

ഇതുകൂടാതെ ചണ്ഡീഗഡ്, അമൃത് സര്‍ വിമാനത്താവളങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഇവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്. പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് മുന്‍കരുതലായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. പഞ്ചാബിലും ഹിമാചല്‍പ്രദേശിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com