'എന്നെ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചില്ല, പക്ഷേ ഞാന്‍ പോകും'; പഞ്ചാബില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

ജലന്ധറിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ആരോപണം ഉന്നയിച്ചത്
മോദി തെരഞ്ഞെടുപ്പ് റാലിയില്‍/ബിജെപി ട്വിറ്റര്‍ 
മോദി തെരഞ്ഞെടുപ്പ് റാലിയില്‍/ബിജെപി ട്വിറ്റര്‍ 

ജലന്ധര്‍: പഞ്ചാബ് സര്‍ക്കാര്‍ തന്നെ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജലന്ധറിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ആരോപണം ഉന്നയിച്ചത്. ' ഈ പരിപാടി കഴിഞ്ഞ് എനിക്ക് ത്രിപുര്‍മാലിനി ദേവി ശക്തിപീഠത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നു. എന്നാല്‍ അധികൃതരും പൊലീസും അതിനുവേണ്ടിയുള്ള സന്നാഹം ചെയ്യാന്‍ സാധ്യമല്ലെന്ന് പറഞ്ഞു.ഇതാണ് ഈ സംസ്ഥാനത്തിന്റെ അവസ്ഥ. പക്ഷേ ഞാന്‍ ഉറപ്പായും ശക്തിപീഠത്തില്‍ ഉടനെ തന്നം ദര്‍ശനം നടത്തും'-മോദി പറഞ്ഞു. 

ബിജെപിക്ക് അവസരം നല്‍കുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം പഞ്ചാബിനെ മികച്ച രീതിയില്‍ മാറ്റിയെടുക്കുമെന്ന് മോദി അവകാശപ്പെട്ടു. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പുകഴ്ത്തിയ മോദി, അദ്ദേഹം എന്‍ഡിഎയ്ക്ക് ഒപ്പമുള്ളത് ബിജെപിക്ക് കൂടുതല്‍ ശക്തി പകരുമെന്നും പറഞ്ഞു. 'അമരീന്ദര്‍ സിങ് ഭരിച്ചിരുന്നപ്പോള്‍ കേന്ദ്രവുമായി നല്ല ബന്ധമായിരുന്നു. ക്യാപ്റ്റന്‍ ഫെഡറല്‍ സംവിധാനങ്ങളെ ബഹുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ഇപ്പോഴത്തെ പഞ്ചാബ് സര്‍ക്കാരും ഫെഡറിലത്തെ ബഹുമാനിക്കുന്നില്ല' എന്നും മോദി ആരോപിച്ചു. 

പ്രതിഷേധം ഭയന്ന് വന്‍ സന്നാഹം, കര്‍ഷക നേതാക്കള്‍ വീട്ടു തടങ്കലില്‍

അതേസമയം, പ്രതിഷേധ സാധ്യത കണക്കെടുത്ത് നിരവധി കര്‍ഷക സംഘടന നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരിക്കുയാണ്. ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസ് പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിലും കര്‍ഷക സമരത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. നിരവധി കര്‍ഷക നേതാക്കളെ അവരുടെ വീടുകളിലും ഗ്രാമങ്ങളിലും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

ബികെയു ഉഗ്രഹാന്‍, ബികെയു രജേവാള്‍ സംഘടകളുടെ നേതാക്കളെയാണ് വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നത്. വീടിന് വെളിയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ പൊലീസ് തങ്ങളെ തടഞ്ഞിരിക്കുയാണെന്ന് ബികെയു രജേവാള്‍ വിഭാഗം നേതാവ് അമര്‍ജോത് സിങ് പറഞ്ഞു.

മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വന്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, പഞ്ചാബ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കര്‍ഷക പ്രതിഷേധമുണ്ടായത് വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് ബിജെപിയും ഹെലികോപ്റ്റര്‍ ഒഴിവാക്കി യാത്ര റോഡു വഴിയാക്കിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com