ജയ്പുർ: കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകി അച്ഛനെ കൊന്ന സംഭവത്തിൽ മകളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 47കാരനായ സ്കൂൾ അധ്യാപകൻ രാജേന്ദ്ര മീണയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൾ ശിവാനി മീണ (19), കാമുകൻ അതുൽ മീണ (20), മൂന്ന് അക്രമികളായ ലളിത് മീണ (21), വിഷ്ണു ഭീൽ (21), വിജയ് മാലി (21) എന്നിവരാണ് പിടിയിലായത്.
ശിവാനിയും അതുലും ചേർന്ന് രാജേന്ദ്രയെ കൊല്ലാൻ വാടകയ്ക്ക് മറ്റുള്ളവരെ ഏർപ്പാടാക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 25ന് രാജേന്ദ്ര ഇരുചക്ര വാഹനത്തിൽ പിതാവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സംഘം രാജേന്ദ്രയെ ആക്രമിക്കുകയായിരുന്നു. സ്വദേശമായ ബിസ്ലായ് ഗ്രാമത്തിൽ വച്ചാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. വടിയും മൂച്ചയുള്ള ആയുധങ്ങളുമായി ഇയാളെ വളഞ്ഞാണ് സംഘം കൃത്യം നടത്തിയത്.
അച്ഛൻ കടുത്ത മദ്യപാനിയും കട ബാധ്യതയുമുള്ള ആളായിരുന്നു. ഇത് സഹിക്കാൻ കഴിയാതെയാണ് മകളും കാമുകനും ചേർന്ന് ഗൂഢാലോചന നടത്തിയത്. ഇരുവരും ചേർന്ന് അഞ്ച് പേരെ 1000 രൂപ ആഡ്വാൻസ് നൽകി ക്വട്ടേഷൻ ഉറപ്പിച്ചു. കൃത്യം കഴിഞ്ഞാൽ 50,000 രൂപയും നൽകാമെന്നായിരുന്നു കരാർ.
ചോദ്യം ചെയ്യലിൽ അധ്യാപകന് രണ്ട് ഭാര്യമാരുണ്ടെന്ന് പ്രതികളിലൊരാൾ വെളിപ്പെടുത്തി. അമിതമായ കട ബാധ്യതയുള്ള മദ്യത്തിന് അടിമയായ ഇയാൾ സുൽത്താൻപുർ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് വിൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രാജേന്ദ്രയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ പങ്കാളികളായ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ