ജയ്പുര്‍: രാജസ്ഥാനില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ചൊവ്വാഴ്ചയാണ് ഖ്വാജ്‌വാലയില്‍ നിന്ന് 20കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഖ്വാജ്‌വാല പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് പ്രതികളെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു എന്ന് ഐജി ഓം പ്രകാശ് പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ധര്‍ണ നടത്തി. പോസ്റ്റുമോര്‍ട്ടം നടത്താന്‍ ബന്ധുക്കളെ സമ്മതിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് എസ്പി തേജസ്വിനി ഗൗതം പറഞ്ഞു.
പൊലീസുകാരായ മനോജും ഭഗീരഥും മൂന്നാമത്തെ പ്രതിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ബലാത്സംഗം ചെയ്ത് കൊല്ലുകയുമായിരുന്നു എന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഈ പൊലീസുകാര്‍ക്കും പെണ്‍കുട്ടിക്കും പരസ്പരം അറിയാമായിരുന്നു എന്ന് കോള്‍ റെക്കോര്‍ഡുകളുടെ അടിസ്ഥനത്തില്‍ മനസ്സിലായിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വിഷയത്തില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ബലാത്സംഗ കേസില്‍ പൊലീസുകാര്‍ പ്രതിയായത് സര്‍ക്കാരിനെ കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ വെറും നടപടി മാത്രമാണെന്നും പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
ഈ വാർത്ത കൂടി വായിക്കൂ 500 മദ്യശാലകള്‍ക്ക് നാളെ പൂട്ടുവീഴും; നടപടിയുമായി തമിഴ്നാട് സര്‍ക്കാര്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ