ആലപ്പുഴ: മകളുടെ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് പനയ്ക്കൽ ഹരിദാസിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പുന്നപ്ര ലക്ഷ്മി നിവാസിൽ ശശിധരന്റെ ഭാര്യ പത്മിനി (52) ആണ് കൊല്ലപ്പെട്ടത്.
പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2012 ഡിസംബർ 12ന് ആയിരുന്നു സംഭവം. അടുത്ത മാസം മൂന്നിന് കോടതി ശിക്ഷ പ്രഖ്യാപിക്കും. അഡീഷണൽ ജില്ലാ സെഷൻസ് കോടതി- രണ്ട് ജഡ്ജി എ ഇജാസ് ആണ് വിധി പ്രസ്താവിച്ചത്.
പ്രണയത്തെ തുടർന്ന് പ്രായപൂർത്തിയായവാത്ത മകൾ കാമുകൻ അനീഷിനൊപ്പം പോകാൻ തയ്യാറായി. തുടർന്ന് മകളെ ഹരിദാസ് വീട്ടിൽ അടച്ചിട്ടു. എന്നാൽ മുറിയിലെ ഫാനിൽ പെൺകുട്ടി തൂങ്ങി മരിച്ചു.
വിവരം അറിഞ്ഞ ഹരിദാസ് സ്വന്തം വീട്ടിലേക്ക് പോകാതെ അനീഷിന്റെ വീട്ടിൽ എത്തി. എന്നാൽ അവിടെ അനീഷിന്റെ മാതാവ് പത്മിനി മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സമയം പത്മിനിയെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അന്ന് പെൺകുട്ടിക്ക് 17-ഉം അനീഷിന് 19-ഉം വയസ് മാത്രമായിരുന്നു പ്രായം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ