കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെയും സഹോദരീ ഭർത്താവ് സുരാജിന്റെയും വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെയും സൂരജിന്റെയും മുൻകൂർ ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് റെയ്ഡ്. സൂരജിന്റെ കൊച്ചയിലെ ഫ്ലാറ്റിലും ശരത്തിന്റെ ആലുവയിലെ വീട്ടിലുമാണ് പരിശോധന.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കണ്ടെത്താനും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങൾ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വർഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടൽസ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ശരത് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇയാളിപ്പോൾ ഒളിവിലാണെന്നാണ് സൂചന. കേസിൽ ദിലീപുമായി ബന്ധമുള്ള വിഐപിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ശരത്തിലേക്കുകൂടി അന്വേഷണമെത്തിയിരിക്കുന്നത്. അതേസമയം രണ്ടുദിവസമായി ശരത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട് മൂന്നരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ