തിരുവനന്തപുരം; താലിയും കെട്ടി മോതിരവും കൈമാറി, പക്ഷേ വിവാഹ ഉടമ്പടിയെടുക്കാൻ വരൻ തയാറായില്ല. വധുവിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി വീട്ടുകാർ. ഇതിനെതിരെ പരാതി നൽകാൻ വരനും കൂട്ടരും പൊലീസ് സ്റ്റേഷനിൽ എത്തി. പാപ്പനംകോട് സ്വദേശിയുടേയും ഒറ്റശേഖരമംഗലം സ്വദേശിനിയുടേയും വിവാഹമാണ് നാടകീയ രംഗങ്ങളിലൂടെ കടന്നുപോയത്.
വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം ക്രൈസ്തവ ആചാരപ്രകാരമാണ് നടത്തിയത്. താലി ചാർത്താനും മോതിരം മാറാനും വരൻ തയാറായെങ്കിലും അൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വിവാഹ ഉടമ്പടി എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. രജിസ്റ്ററിൽ ഒപ്പു വച്ചതുമില്ല. ഇതോടെ വിവാഹത്തിന് എത്തിയവരെല്ലാം ഞെട്ടി. വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിർബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാൻ വരൻ തയാറാവാതിരുന്നതോടെയാണ് വധുവിനെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
പിന്നാലെ വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാൻ തയാറാകാത്തതാണ് കാരണമെന്ന് അറിഞ്ഞത്. വിവാഹ രജിസ്റ്ററിൽ ഒപ്പ് വെയ്ക്കാത്തതിനാൽ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നൽകാതെ മടങ്ങിയെന്നു കാട്ടാക്കട പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ