സിപിഎമ്മിനെതിരെ സമരം നടത്തിയതില്‍ വൈരാഗ്യം; പ്രതികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; ദീപു കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2022 09:07 AM |
Last Updated: 06th April 2022 09:07 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നടന്ന് ഒന്നരമാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദ്ദീന്‍ , നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ് സി എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 12 നാണ് വീടിന് സമീപം വെച്ചാണ് ദീപുവിന് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്നത്. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, പിവി ശ്രീനിജന്‍ എംഎല്‍എയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിക്കുന്നതിനെതിരെ അന്ന് ട്വന്റി ട്വന്റി സമരം നടത്തിയരുന്നു. രാത്രി ഏഴിന് വിളക്കുകള്‍ അണച്ചു കൊണ്ടായിരുന്നു സമരം.
സമരത്തിനിടെ ദീപുവിനെ പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഒന്നാംപ്രതി സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചു തള്ളി. താഴെ വീണ ദീപുവിന്റെ തലയില്‍ ചവിട്ടി. മറ്റു പ്രതികളും മര്‍ദ്ദിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. നാല് പ്രതികളും ഇപ്പോള്‍ ജയിലിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
ആദ്യഭാര്യ മരിച്ചു, ഭർത്താവിന്റെ പെൻഷൻ ഇനി മുഴുവനും രണ്ടാം ഭാര്യക്ക്; ഉത്തരവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.