കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് അഞ്ചുമണിക്കൂര്‍ പിന്നിട്ടു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരടക്കം അഞ്ചു പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും കളമശ്ശേരിയിലെത്തിയിട്ടുണ്ട്.
പ്രതികളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഈ മൊഴികള്‍ വിലയിരുത്തി പ്രതികളെ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. രാവിലെ ഒമ്പതു മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
സത്യം പുറത്തുകൊണ്ടുവരും
ദിലീപിനെതിരായ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരിക്കലാണ് പൊലീസിന്റെ ജോലി. അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരും. അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് വിജയിക്കാനാകുമെന്ന ഉത്തര വിശ്വാസമുണ്ടെന്നും എഡിജിപി പറഞ്ഞു.
ചോദ്യംചെയ്യല്‍ നടക്കുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരുരീതിയില്‍ പൊലീസിന് സഹായകരമാകുമെന്നും ശ്രീജിത്ത് പറഞ്ഞു. സഹകരിക്കുമ്പോള്‍ ഒരു പ്രത്യേക രീതിയില്‍ തെളിവുകള്‍ കിട്ടും. നിസഹകരിച്ചാല്‍ വേറൊരു രീതിയിലും തെളിവുകളുണ്ടാകും.
നിസ്സഹകരിച്ചാല്‍ കോടതിയെ അറിയിക്കും
സഹകരിക്കുന്നതോ നിസ്സഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. നിസ്സഹകരണമുണ്ടെങ്കില്‍ കോടതിയെ കാര്യങ്ങള്‍ അറിയിക്കും. കോടതി നിര്‍ദേശം അനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. പൊലീസിന്റെ കൈവശം കൃത്യമായ തെളിവുണ്ടോ എന്ന ചോദ്യത്തിന്, ഇന്നലെ കോടതിയില്‍ നടന്നത് കണ്ടതല്ലേയെന്നായിരുന്നു ശ്രീജിത്തിന്‍റെ മറുചോദ്യം.
ഒന്നുമില്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് അതിൽ നിന്നും മനസ്സിലാക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ കൈയ്യിൽ എന്തെല്ലാം ഉണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഗൂഢാലോചന കേസിലെ ആറാം പ്രതിയായ വിഐപി ആലുവക്കാരനായ ശരത്ത് ആണോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എസ് ശ്രീജിത്ത് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ