തൊടുപുഴ: ഇടുക്കി അടിമാലിയിൽ എഴുപത്തിരണ്ടുകാരനെ സഹോദര പുത്രൻ വെട്ടി പരുക്കേൽപ്പിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യുവിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മാത്യുവിന്റെ സഹോദരപുത്രൻ ഷൈജുവിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
മാത്യുവിന്റെ വീടിനു സമീപത്തു നിന്ന് ഒരാഴ്ച മുൻപ് ജാതിക്ക മോഷണം പോയിരുന്നു. ഷൈജുവാണ് ജാതിക്ക മോഷ്ടിക്കുന്നതെന്നു കാണിച്ച് മാത്യു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഷൈജു ജാതിക്ക മോഷ്ടിച്ചു. ഇതു സംബന്ധിച്ച് മാത്യുവിന്റെ മകൻ ഇന്നലെ രാവിലെ സ്റ്റേഷനിൽ പരാതി നൽകി. ഇതിൽ പ്രകോപിതനായ ഷൈജു വാക്കത്തിയുമായി വീട്ടിലെത്തി മാത്യുവിനെ വെട്ടുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മാത്യു. ഷൈജു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ