തൊടുപുഴ; ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ആളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫിനെ (54) പൊലീസ് അറസ്റ്റു ചെയ്തു.
ഇടുക്കി മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപം മാംസ കച്ചവടം നടത്തുകയാണ് അഷറഫ്. ഇയാൾ ഹോട്ടലിലേക്ക് വരുന്ന സമയത്ത് ഫാമിലി റൂമിൽ വിദ്യാർത്ഥിനികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥിനികൾ ഉച്ചത്തിൽ സംസാരിച്ചത് ഇയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ അഷറഫ് വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി.
ഒടുവിൽ ഹോട്ടൽ ഉടമ ഇടപെട്ട് ഇരുകൂട്ടരെയും മാറ്റി പ്രശ്നം പരിഹരിച്ചു. എന്നാൽ ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയിൽ പോയി കത്തിയുമായെത്തി ബാലമുരളിയും സുഹ്യത്തുക്കളും ഹോട്ടലിൽ നിന്ന് ഇറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാലമുരളിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മാങ്കുളത്തിന് സമീപത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ