പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കവർച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ തീ ഉയർന്നതിനു പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ മണികണ്ഠനാണ് കൊലപാതകം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് ഇന്നലെ ഉച്ചയോടെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ തീ ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. അഗ്‌നിരക്ഷാസേനയെത്തി തീയണക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരാൾ വീട്ടില്‍നിന്ന് പുറത്തിറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തീപ്പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖമുള്‍പ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു. തുടർന്ന് ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സഹോദരിമാർ ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് അത് തടയാനായി എത്തിയതാണ് എന്നാണ് ഇയാൾ പറഞ്ഞത്. പൊലീസിന്റെ അന്വേഷണത്തിൽ പട്ടാമ്പി സ്വദേശിയായ ഇയാളുടെ പേരിൽ പട്ടാമ്പി, തൃത്താല പൊലീസ് സ്റ്റേഷനില്‍ കേസുള്ളതായും കണ്ടെത്തി.
സഹോദരിമാര്‍ക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ പറയുന്നു. രണ്ട് വീട്ടിലും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. സമീപത്ത് മറ്റ് വീടുകളില്ല. 20 വര്‍ഷംമുമ്പാണ് ഇവര്‍ കവളപ്പാറയിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. പത്മിനി സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനനസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായുമാണ് പൊലീസിന് ലഭിച്ച വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ