ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയയുടെ പരിണാമവും ചരിത്രവും അറിയുന്നത് കൗതുകകരമാണ്. വലിയ മാറ്റത്തിനു വിധേയമായ ഒന്നാണ് നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയ. എല്ലാ പോളിംഗ് ബൂത്തിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേപോലുള്ള ബാലറ്റുപെട്ടികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
ഒന്നും രണ്ടും പൊതു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ബാലറ്റ് പെട്ടികളില്‍ തെരഞ്ഞെടുപ്പു ചിഹ്നം പതിക്കുന്ന ഏര്‍പ്പാട് ഉണ്ടായത്. പക്ഷേ, അന്നത്തെ പതിവ് സൃഷ്ടിച്ച മുദ്രാവാക്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ടെന്നതു കൗതുകകരം. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 70 ശതമാനം പേര്‍ക്കും വായിക്കാനും എഴുതാനും അറിയില്ലായിരുന്നു. അതുകൊണ്ട് 14 ദേശീയ പാര്‍ട്ടികളേയും 53 പ്രാദേശിക പാര്‍ട്ടികളേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയും സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പതിവുണ്ടായി. ബാലറ്റുപെട്ടികളിന്മേല്‍ ഈ ചിഹ്നങ്ങള്‍ വരച്ചുചേര്‍ത്തു. ഇതിലായിരുന്നു രഹസ്യമായി വോട്ട് അടയാളപ്പെടുത്തിയ ശേഷം ബാലറ്റു പേപ്പര്‍ നിക്ഷേപിക്കേണ്ടിയിരുന്നത്. ആദ്യത്തെ പൊതുതെരഞ്ഞെടുപ്പു ഒരു 'ഭഗീരഥയത്‌ന'മായിരുന്നു. 489 ലോകസഭാ സീറ്റുകളില്‍ ഓരോ മണ്ഡലത്തിലേക്കും ഒട്ടനവധി സ്ഥാനാര്‍ത്ഥികളുണ്ടായി. അവര്‍ക്കായി സ്റ്റീലില്‍ ബാലറ്റ് പെട്ടികള്‍ ഉണ്ടാക്കേണ്ട ചുമതല ഏറ്റെടുത്തത് പിറോജ്ഷാ ഗോദ്‌റെജ് എന്ന പാഴ്‌സി യുവാവായിരുന്നു. 10 ലക്ഷത്തിലധികം ബാലറ്റ് പെട്ടികള്‍ ബോംബെയിലെ വിക്രോളിയിലെ അദ്ദേഹത്തിന്റെ ഫാക്ടറിയില്‍ ഈ ആവശ്യത്തിനായി നിര്‍മ്മിച്ചു. ഇവ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെച്ചാല്‍ നിരവധി എവറസ്റ്റുകളുടെ ഉയരം അതിനുണ്ടാകുമെന്ന് എഴുത്തുകാരനായ റഷീദ് കിദ്വായ് ഒരു പഴയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പറയുന്നു. നിരവധി പില്‍ക്കാലത്ത് ഗോദ്‌റെജ് എന്ന ബ്രാന്‍ഡ് നെയിം ഓരോ ഇന്ത്യന്‍ വീട്ടിലും പരിചിതമായിത്തീര്‍ന്ന ഒന്നായി.
1962-ല്‍ നടന്ന മൂന്നാം പൊതുതെരഞ്ഞെടുപ്പിലാണ് പെട്ടികള്‍ക്കു പകരം ബാലറ്റ് പേപ്പറില്‍ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന സമ്പ്രദായം നിലവില്‍ വരുന്നത്. കൂടാതെ ഒന്നിലധികം പെട്ടികള്‍ക്കു പകരം ഒരു പെട്ടി മാത്രം. പ്രിസൈഡിംഗ് ഓഫീസറില്‍നിന്നും ബാലറ്റ് പേപ്പര്‍ സ്വീകരിച്ച ശേഷം, വോട്ട് ചെയ്യുന്നതിനായി ഒരു മൂലയിലേക്ക് വോട്ടര്‍ പോകും. അവിടെ ഒരു മേശപ്പുറത്ത് 'x' അടയാളമുള്ള ഒരു സീലും ഒരു സ്റ്റാമ്പ് പാഡും ഉണ്ടാകും. വോട്ടു ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് എതിരായി സ്റ്റാമ്പ് പാഡില്‍ പതിപ്പിച്ചെടുത്ത 'x' അടയാളപ്പെടുത്തിയ ശേഷം വോട്ടര്‍ മടക്കിയ ബാലറ്റ് പേപ്പര്‍ പെട്ടിയില്‍ ഇടും. കുറേക്കാലം ഈ രീതി തുടര്‍ന്നു.
1947-ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനു പകരം നെഹ്റു പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പല കാരണങ്ങളിലൊന്ന് 72 വയസ്സുള്ള പട്ടേലുമായി താരതമ്യം ചെയ്യുമ്പോള്‍ നെഹ്റുവിന് 58-ായിരുന്നു പ്രായം എന്ന വസ്തുതയായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലാകട്ടെ, 1950-ല്‍ മരിക്കുകയും ചെയ്തു.
ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്നെയായിരുന്നു. ഏകദേശം 40,000 കിലോമീറ്ററാണ് അന്ന് ഊര്‍ജ്ജസ്വലതയോടെ അദ്ദേഹം സഞ്ചരിച്ചത് എന്ന് റഷീദ് കിദ്വായ് എഴുതുന്നു. അക്കാലത്ത് ഇന്ത്യയിലെ ജനസംഖ്യയുടെ പത്തിലൊന്നിനെ, അതായത് മൂന്നരക്കോടി വോട്ടര്‍മാരെ നെഹ്‌റു നേരിട്ട് അഭിസംബോധന ചെയ്തു. രാഷ്ട്രീയത്തേക്കാളുപരി തെരഞ്ഞെടുപ്പുകള്‍ ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചാകുന്ന പതിവ് അക്കാലത്തേ തുടങ്ങി എന്നര്‍ത്ഥം. എന്നാല്‍, ഇന്നത്തേതില്‍നിന്നും ഒരു വ്യത്യാസം അതിനുണ്ടായിരുന്നുവെന്നതും സ്പഷ്ടം. എന്തെന്നാല്‍ നെഹ്‌റു ശരാശരി ഇന്ത്യക്കാരന്റെ സാമൂഹികമായ ശരികളുടേയും ആശയാഭിലാഷങ്ങളുടേയും പ്രതീകമായിരുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്തത് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ പുരോഗമനേച്ഛകളേയും മതേതരാത്മാവിനേയുമായിരുന്നു എന്ന വ്യത്യസ്തതയും ഉണ്ടായിരുന്നു.
'കോണ്‍ഗ്രസ്സിനുള്ള ഓരോ വോട്ടും നെഹ്‌റുവിനുള്ള വോട്ട്' എന്നുതന്നെയായിരുന്നു മുദ്രാവാക്യം. തെരഞ്ഞെടുപ്പുകള്‍ മുഴുവന്‍ നെഹ്റുവിനെ ചുറ്റിപ്പറ്റിയാണെന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയ ഈ മുദ്രാവാക്യത്തില്‍നിന്നു വ്യക്തമാകുന്നു. ഗാന്ധിവധത്തിനുശേഷം നെഹ്‌റു കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തും പുറത്തും ഏറ്റവും ഉന്നതനായ നേതാവ് എന്ന നിലയിലായി. സുഭാസ് ചന്ദ്രബോസും സര്‍ദാര്‍ വല്ലഭായ് പട്ടേലുമായിരുന്നു നെഹ്‌റുവിനു പുറമേ ആ സ്ഥാനത്തേയ്ക്കു ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍. എന്നാല്‍, സുഭാസ് ചന്ദ്രബോസ് ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായി. നേരത്തെത്തന്നെ പ്രായാധിക്യം പട്ടേലിന് എതിരായി തീര്‍ന്നിരുന്നു. 1947-ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനു പകരം നെഹ്റു പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പല കാരണങ്ങളിലൊന്ന് 72 വയസ്സുള്ള പട്ടേലുമായി താരതമ്യം ചെയ്യുമ്പോള്‍ നെഹ്റുവിന് 58-ായിരുന്നു പ്രായം എന്ന വസ്തുതയായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലാകട്ടെ, 1950-ല്‍ മരിക്കുകയും ചെയ്തു.
സാങ്കേതികവളര്‍ച്ചയുടേയും ശാസ്ത്രം നല്‍കിയ മികവുകളുടേയും പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകളുടെ മുഖച്ഛായ മാറിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പു ജനാധിപത്യത്തിന്റെ ഉള്ളടക്കത്തില്‍ സാരമായ മാറ്റം ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ പൗരനും അവന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തനായിരിക്കണമെന്ന ജനാധിപത്യത്തിന്റെ പരമമായ ലക്ഷ്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഏതെങ്കിലുമൊരു നേതാവിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം ഇപ്പോഴും തുടരുന്നു. 'ഇന്ത്യയെന്നാല്‍ ഇന്ദിര' എന്നതിലും 'മോദി ഹേ തോ മംകിന്‍ ഹേ' എന്നതിലും ആ പ്രതിലോമ രാഷ്ട്രീയം ഉച്ചസ്ഥായി പ്രാപിക്കുന്നു. അന്നുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നേര്‍ത്തെങ്കിലും മുഴങ്ങുന്നു. അക്ഷരാഭ്യാസമില്ലാത്ത ജനതയെ ഉദ്ദേശിച്ചു നിലവില്‍വന്ന തെരഞ്ഞെടുപ്പു ചിഹ്നങ്ങള്‍ ഇപ്പോഴും നമ്മുടെ ചുമരുകളെ അലങ്കരിക്കുന്നു.
ആ ഭേദഗതി സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ തന്റേയും തന്റെ പാര്‍ട്ടിയുടേയും മുന്‍ഗണന എന്തെന്ന് നെഹ്‌റു വ്യക്തമാക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യവും സ്വാതന്ത്ര്യവും 19-ാം നൂറ്റാണ്ടില്‍ ആധിപത്യം സ്വാധീനം ചെലുത്തിയിരുന്ന ആശയങ്ങളാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അടിസ്ഥാന ആശയങ്ങളെ മറയാക്കി നിലനില്‍ക്കുന്ന സാമൂഹിക ബന്ധങ്ങളേയും അസമത്വങ്ങളേയും കാത്തുസംരക്ഷിക്കുന്നതിനു ചലനമറ്റ ഒരുകാലത്തിന്റെ അവശിഷ്ടങ്ങള്‍ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്.
സ്വാതന്ത്ര്യാനന്തരം ഏറെക്കുറെ പ്രതീക്ഷാനിര്‍ഭരമായിരുന്നു നമ്മുടെ ജനാധിപത്യാന്തരീക്ഷം. എന്നാല്‍, സ്വാതന്ത്ര്യം നേടി ഒരു ദശകം പിന്നിടും മുന്‍പേ ആ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു തുടങ്ങി. 1951-ലെ ആദ്യത്തെ ഭരണഘടനാഭേദഗതിയുടെ പ്രാധാന്യമെന്തെന്നു ചരിത്രകാരന്‍ ത്രിപുര്‍ദമന്‍ സിംഗ് തന്റെ Sixteen Stormy Days - The Story of the First Amendment to The Constitution of India എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. ആ ഭേദഗതി സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ തന്റേയും തന്റെ പാര്‍ട്ടിയുടേയും മുന്‍ഗണന എന്തെന്ന് നെഹ്‌റു വ്യക്തമാക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യ(Liberty)വും സ്വാതന്ത്ര്യവും (Freedom) 19-ാം നൂറ്റാണ്ടില്‍ ആധിപത്യം സ്വാധീനം ചെലുത്തിയിരുന്ന ആശയങ്ങളാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അടിസ്ഥാന ആശയങ്ങളെ മറയാക്കി നിലനില്‍ക്കുന്ന സാമൂഹിക ബന്ധങ്ങളേയും അസമത്വങ്ങളേയും കാത്തുസംരക്ഷിക്കുന്നതിനു ചലനമറ്റ ഒരുകാലത്തിന്റെ അവശിഷ്ടങ്ങള്‍ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. സാമൂഹ്യപരിഷ്‌കരണവും സോഷ്യല്‍ എന്‍ജിനീയറിംഗും പോലുള്ള ചലനാത്മകമായ ആശയങ്ങള്‍ ഈ തത്ത്വങ്ങളെ മറികടന്നിരിക്കുന്നുവെന്നു നിരീക്ഷിച്ച നെഹ്റു മേല്‍പ്പറഞ്ഞ രണ്ടു തത്ത്വങ്ങളെ passé ആയിട്ടാണ് ആ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. ഭരണഘടന പ്രാബല്യത്തിലായിട്ട് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും, ഭരണഘടനയില്‍ പവിത്രമെന്നു കരുതുന്ന ആര്‍ട്ടിക്കിളുകളെ അടിസ്ഥാനമാക്കി യൂണിയന്‍ ഗവണ്‍മെന്റിനെതിരേയും വിവിധ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്കെതിരേയും വന്‍കിട ഭൂവുടമകളും വ്യവസായികളും പത്രപ്രവര്‍ത്തകരും സവര്‍ണ്ണ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുറയുന്ന സാന്നിദ്ധ്യത്തെക്കുറിച്ച് വേവലാതിപൂണ്ട ചില പൗരന്മാരും കോടതികളെ സമീപിക്കുകയും നീതിപീഠങ്ങള്‍ പൗരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നീ തത്ത്വങ്ങളെ ഉയര്‍ത്തിപ്പിടിച്ച ആവലാതിക്കാര്‍ക്ക് അനുകൂലമായ നിലപാടുകളെടുക്കുകയും ചെയ്തപ്പോഴാണ് നെഹ്റുവിന് ഇങ്ങനെ ചിലത് വ്യക്തമാക്കേണ്ടിവന്നത്.
നെഹ്‌റു പ്രസംഗത്തില്‍ പരാമര്‍ശിച്ച പുരോഗമന നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതായിരുന്നല്ലോ ഇ.എം.എസ് ഗവണ്‍മെന്റിന്റെ കുറ്റം. പൗരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതിന് ആദ്യ ഭരണഘടനാഭേദഗതി കാരണമായി ചൂണ്ടിക്കാണിച്ച ക്രമസമാധാനരാഹിത്യം ആ സന്ദര്‍ഭത്തിലും ഉയര്‍ത്തിക്കാണിക്കപ്പെട്ടു എന്നതും ശ്രദ്ധേയം.
എന്നാല്‍, നെഹ്‌റുവിന്റെ പ്രസംഗത്തില്‍ അന്നു പ്രകടമായ കാഴ്ചപ്പാട്-പൗരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നീ തത്ത്വങ്ങളേക്കാള്‍ പ്രാധാന്യമുള്ളത് സമഷ്ടിവാദ ആശയങ്ങള്‍ക്കാണെന്ന കാഴ്ചപ്പാട്-തുടര്‍ന്നും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ആത്മാര്‍ത്ഥമായി ഉയര്‍ത്തിപ്പിടിച്ചിരുന്നുവോ എന്നത് സംശയാസ്പദമാണ്. അതുകൊണ്ടായിരുന്നോ ശരിക്കും നമ്മുടെ ജനാധിപത്യമഹിമയ്ക്ക് മങ്ങലേല്‍പ്പിച്ച ആ ഭേദഗതി ഉണ്ടായത് എന്നതും സംശയിക്കപ്പെടേണ്ടതുണ്ട്. ആത്മാര്‍ത്ഥമായിരുന്നു ആ നിലപാടെങ്കില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം മുന്നോട്ടുവെച്ച ഭൂപരിഷ്‌കരണമുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഇന്ത്യന്‍ ഫെഡറലിസത്തിനെതിരെയുള്ള ആദ്യ ആക്രമണത്തില്‍ ഇല്ലാതാകില്ലായിരുന്നു. നെഹ്‌റു പ്രസംഗത്തില്‍ പരാമര്‍ശിച്ച പുരോഗമന നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതായിരുന്നല്ലോ ഇ.എം.എസ് ഗവണ്‍മെന്റിന്റെ കുറ്റം. പൗരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതിന് ആദ്യ ഭരണഘടനാഭേദഗതി കാരണമായി ചൂണ്ടിക്കാണിച്ച ക്രമസമാധാനരാഹിത്യം ആ സന്ദര്‍ഭത്തിലും ഉയര്‍ത്തിക്കാണിക്കപ്പെട്ടു എന്നതും ശ്രദ്ധേയം.
നെഹ്‌റു ഗവണ്‍മെന്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടത്തുനിന്നും വലത്തുനിന്നും ആക്രമണങ്ങള്‍ അഴിച്ചുവിട്ട രണ്ടു പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ഉണ്ടായ സെന്‍സറിംഗ് ഉള്‍പ്പെടെയുള്ള നടപടിക്കെതിരെ അവര്‍ കോടതികളെ സമീപിച്ചതിന്റേയും അനുകൂലവിധി നേടിയതിന്റേയും പശ്ചാത്തലത്തിലാണ് ആദ്യ ഭരണഘടനാഭേദഗതി ഉണ്ടാകുന്നത്. ഇടതുപക്ഷ പ്രസിദ്ധീകരണമായ ക്രോസ് റോഡും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറുമാണ് ഈ പ്രസിദ്ധീകരണങ്ങള്‍. എന്നാല്‍, വലതുരാഷ്ട്രീയക്കാരുടെ ആക്രമണമല്ല, ഇടതുരാഷ്ട്രീയ ആക്രമണമായിരിക്കണം അന്നത്തെ ഭരണാധികാരികളില്‍ കൂടുതല്‍ ഭയം ജനിപ്പിച്ചത് എന്നു പില്‍ക്കാല രാഷ്ട്രീയം വ്യക്തമാക്കുന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ജനകീയ ജനാധിപത്യ മുന്നണിയുടെ-കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ-സ്ഥാനാര്‍ത്ഥിയായിരുന്ന തെലുങ്കാന സമരനായകന്‍ രവി നാരായണ റെഡ്ഢിക്ക് നെഹ്‌റുവിനേക്കാള്‍ ഭൂരിപക്ഷം നേടാനായ കാര്യം രാമചന്ദ്ര ഗുഹ തന്റെ പുസ്തകമായ 'ഇന്‍ഡ്യാ ആഫ്റ്റര്‍ ഗാന്ധി'യില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിരോധനം നീക്കിക്കിട്ടിയ കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ രണ്ടാമത്തെ വലിയ കക്ഷിയാകുകയും ചെയ്തു.
ആദ്യ ബൂത്ത് പിടിത്തം കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ
ഇന്ത്യന്‍ ജനാധിപത്യത്തെ അപഹാസ്യമാക്കിയ 'ബൂത്ത് പിടിത്തം' എന്ന കല ആദ്യമായി പ്രയോഗിക്കപ്പെടുന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയ വെല്ലുവിളി നേരിടാനായിരുന്നു. ബിഹാറിലെ ബഗുസെരായി ജില്ലയിലെ റാചിയാരി ഗ്രാമത്തിലാണ് ആദ്യ ബൂത്തുപിടിത്തം ഉണ്ടാകുന്നത്. കമ്യൂണിസ്റ്റ് നേതാവ് ചന്ദ്രശേഖര്‍ സിംഗിന് തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ലഭിച്ച മുന്‍തൂക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സര്‍യുഗ് പ്രസാദ് സിംഗിന്റെ ക്യാംപില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അദ്ദേഹത്തിനനുകൂലമായി ബൂത്തുപിടിത്തം പോലെയുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി അവലംബിക്കുകയും ചെയ്തു. മേല്‍ജാതിക്കാരായ ഭൂമിഹാറുമാര്‍ അവരുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി യാദവ സമുദായക്കാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബൂത്ത് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ചന്ദ്രശേഖര്‍ സിംഗിന്റെ ആളുകളെ മുഴുവന്‍ ബൂത്ത് പരിസരത്തുനിന്നു ആട്ടിയോടിക്കുകയും ആക്രമിക്കുകയും ആണ് ഉണ്ടായതെന്നും ബൂത്ത് പിടിച്ചെടുത്തില്ലെന്നും ഈ സംഭവത്തിനു വ്യാഖ്യാനമുണ്ട്. എന്തായാലും സര്‍യുഗ് പ്രസാദ് സിംഗിന്റെ വോട്ടുകള്‍ മാത്രമേ അവിടെ പെട്ടിയില്‍ വീഴുകയുണ്ടായുള്ളൂ. എന്നാലും മറ്റിടങ്ങളിലെ വോട്ട് കൊണ്ട് ചന്ദ്രശേഖര്‍ സിംഗ് വിജയിച്ചു.
ക്രിമിനലുകളുടെ സഹായത്തോടെ രാഷ്ട്രീയവിജയം നേടുക എന്ന തന്ത്രം ഇദംപ്രഥമമായി പ്രയോഗിക്കപ്പെട്ടതിന്റെ 'ക്രെഡിറ്റും' അങ്ങനെ റാചിയാരിക്കു വന്നുചേര്‍ന്നു. ബൂത്ത് പിടിത്തത്തിനുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി നിയോഗിച്ചത് കാംദിയോ എന്നുപേരുള്ള കുപ്രസിദ്ധനായ ഒരു ഗുണ്ടയെയായിരുന്നു. പില്‍ക്കാലത്ത് ബിഹാറില്‍ അദ്ദേഹം രാഷ്ട്രീയ പ്രാമുഖ്യം നേടുകയും ചെയ്തു. പിന്നീടങ്ങോട്ട് ബൂത്ത് പിടിച്ചെടുക്കല്‍ സര്‍വ്വ വ്യാപകമായ ഒരു നടപടിയായി മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ അന്നത്തെ ബെഗുസാരായി ഗുണ്ട കാംദിയോ സിംഗിനെ ഉപയോഗിച്ചു തുടങ്ങി. 1972-ലെ തെരഞ്ഞെടുപ്പില്‍ മിഥില മേഖലയില്‍ അന്നത്തെ ഒരു കേന്ദ്രമന്ത്രിക്കുവേണ്ടിയാണത്രേ കാംദിയോ രംഗത്തിറങ്ങിയത്.
ഈ ഭൂപ്രമാണിമാര്‍ കര്‍ഷകജനതയെ ബലം പ്രയോഗിച്ചും ഗുണ്ടകളെക്കൊണ്ടു ഭീഷണിപ്പെടുത്തിയും ബൂത്തുപിടിച്ചെടുത്തും കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കും. പകരം അവര്‍ക്കു ഭരണകൂട പരിരക്ഷ ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ 'മസില്‍ പവര്‍' ഉപയോഗിക്കുന്നതിനു ഇഷ്ടംപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലുള്ള ഒന്നാണ് ജന്മിത്ത വ്യവസ്ഥ.
നെഹ്റു നേരത്തെ സാമൂഹ്യപുരോഗതിയുടെ ശത്രുപക്ഷത്തു നിര്‍ത്തി പഴയകാലത്തിന്റെ അവശിഷ്ടങ്ങള്‍, വന്‍ഭൂവുടമകളായ ഫ്യൂഡല്‍ പ്രമാണിമാര്‍ തന്നെയാണ്, റാചിയാരിയുള്‍പ്പെടെ പിന്നീട് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി രംഗത്തിറങ്ങിയത്. ബിഹാറിലേതുള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളില്‍ സവര്‍ണ്ണരായ ഭൂവുടമകള്‍ അവരുടെ അടിയാളരായ കര്‍ഷകരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്തലിന്റേയും ബലാല്‍ക്കാര പ്രേരണകളിലൂടെയും ചൊല്‍പ്പടിക്കു നിര്‍ത്തുന്ന പതിവ് സ്ഥാപനവല്‍ക്കരിച്ചെടുത്തത് ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ മിലന്‍ വൈഷ്ണവ് 'വെന്‍ ക്രൈം പേയ്‌സ്: മണി ആന്റ് മസില്‍ ഇന്‍ ഇന്‍ഡ്യന്‍ പൊളിറ്റിക്‌സി'ല്‍ ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും ഈ ഭൂവുടമകള്‍ക്കു കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഭൂപ്രമാണിമാര്‍ കര്‍ഷകജനതയെ ബലം പ്രയോഗിച്ചും ഗുണ്ടകളെക്കൊണ്ടു ഭീഷണിപ്പെടുത്തിയും ബൂത്തുപിടിച്ചെടുത്തും കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കും. പകരം അവര്‍ക്കു ഭരണകൂട പരിരക്ഷ ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ 'മസില്‍ പവര്‍' ഉപയോഗിക്കുന്നതിനു ഇഷ്ടംപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലുള്ള ഒന്നാണ് ജന്മിത്ത വ്യവസ്ഥ.
അന്‍പതുകള്‍ക്കുശേഷമാണ് ബൂത്ത് പിടുത്തം എല്ലാ വിധത്തിലുള്ള തെരഞ്ഞെടുപ്പു ക്രമക്കേടുകള്‍ക്കും തന്ത്രങ്ങള്‍ക്കും ഇടംനല്‍കുന്ന ഒരു 'കലാരൂപ'മായി പരിണമിക്കുന്നത്. പെട്ടികളില്‍ ബാലറ്റ് കുത്തിനിറയ്ക്കുക, വോട്ടര്‍മാരെ അക്രമത്തിലൂടെ ഭയപ്പെടുത്തുക, സ്ഥാനാര്‍ത്ഥിക്ക് ഉറച്ച പിന്തുണയുള്ള ഇടങ്ങളിലെ പോളിംഗ് ബൂത്തുകള്‍ കയ്യടക്കുക, അതുമല്ലെങ്കില്‍ ബൂത്തുകളുടെ നിയന്ത്രണം മുഖ്യസ്ഥാനാര്‍ത്ഥിയുടെ എതിരാളികള്‍ക്കിടയില്‍ വിഭജിച്ചു നല്‍കുക എന്നിങ്ങനെ നിരവധി ഏര്‍പ്പാടുകള്‍. ബൂത്തുപിടിത്തം എല്ലായ്പോഴും ബലപ്രയോഗത്തിലൂടെയാകണമെന്നുമില്ല. സമാധാനപരമായും ബൂത്ത് പിടിച്ചെടുക്കല്‍ നടക്കും. സമാധാനപരമായി നടക്കുമ്പോള്‍, സാധാരണയായി ഒരു പ്രബല ജാതി, (അല്ലെങ്കില്‍ ആധിപത്യത്തിനായി മത്സരിക്കുന്ന ഏതെങ്കിലും ഒരു വിഭാഗം, എതിരാളികളായ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിക്കുകയില്ല, പൊലീസും ബൂത്ത് ഏജന്റുമാരും അവരുടെ നിയന്ത്രണത്തിലായിരിക്കും, വോട്ടുചെയ്യാനെത്താന്‍ കഴിയാത്തവരുടെ വോട്ടും അവര്‍ ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള പാരിതോഷികം കേവലം പണമായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ഇങ്ങനെ 'വൃത്തികെട്ട ജോലികള്‍' ചെയ്യുന്നതിനു പകരമായി ഇവര്‍ക്ക് ഭരണകൂട സംരക്ഷണവും കരാറുകളും ടെന്‍ഡറുകളും മറ്റു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിച്ചുപോരാറുണ്ട്. അത്യന്തം സൂക്ഷ്മമായ ഒരു ബാലന്‍സിംഗ് ആക്ടായിരുന്നു ഇതെന്ന് മിലന്‍ വൈഷ്ണവ് പറയുന്നു.
വോട്ടവകാശം നിഷേധിക്കുന്നതിനു പൗരത്വം ഇഷ്ടമുള്ളവര്‍ക്കു നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയ കാലത്ത് രാഷ്ട്രീയക്കാര്‍ അവര്‍ക്കുവേണ്ടി ഈ സംവിധാനത്തിന്റെ പിന്‍സീറ്റിലിരുന്നു നിയന്ത്രിച്ചിരുന്നത്. കയ്യൂക്കും കാശും ഉപയോഗിച്ചിരുന്നവര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമായിരുന്നു. വളരെ അപൂര്‍വ്വമായേ അവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ് വ്യവസ്ഥ എന്നു വിളിക്കുന്ന രാഷ്ട്രീയ ക്രമത്തിന്റെ സവിശേഷതകളിലൊന്നായിരുന്നു ഇത്. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ അടിത്തറ തകരാറാവുകയും പാര്‍ട്ടി ആധിപത്യം തകരുകയും ചെയ്തതോടെ ഈ കൂട്ടുകെട്ട് മറ്റ് പാര്‍ട്ടികളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. അന്നത്തെ 'കോണ്‍ഗ്രസ് സിസ്റ്റ'ത്തില്‍ ഉള്‍ച്ചേര്‍ന്ന പണത്തിന്റേയും ഇന്ത്യന്‍ ഗ്രാമങ്ങളിലെ ജാതി-ജന്മി മേധാവിത്വത്തിന്റേയും കയ്യൂക്കിന്റേയും ഘടകങ്ങള്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏറെക്കുറെ കൈവിടുകയും ഹിന്ദുത്വപക്ഷത്തേയ്ക്ക് കൂറുമാറുകയും ചെയ്തിരിക്കുന്നു ഇന്ന്. വോട്ടവകാശം നിഷേധിക്കുന്നതിനു പൗരത്വം ഇഷ്ടമുള്ളവര്‍ക്കു നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ