എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പുകള്‍ ഇന്ത്യക്കാര്‍ക്ക് ഇത്രയും പ്രധാനമാകുന്നത്? എന്തു കാരണത്താലാണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നു വിശേഷിപ്പിക്കുന്നത്? മേല്‍പ്പറഞ്ഞ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരങ്ങളുണ്ടായാല്‍ ഈ രണ്ടു ചോദ്യങ്ങളാല്‍ ഉന്നയിക്കപ്പെടുന്ന വസ്തുതകള്‍ തമ്മിലുള്ള ബന്ധം വെളിവാകുകയും ചെയ്യും.
ഇന്ത്യക്കാര്‍ക്ക് പൊതുവെ ജനാധിപത്യം എന്നാല്‍ തെരഞ്ഞെടുപ്പു ജനാധിപത്യം ആണ് എന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പുകള്‍ അവര്‍ക്കു പ്രധാനമാകുന്നത്. അങ്ങേയറ്റം പോയാല്‍, 'Democracy is the government of the people, for the people, by the people' എന്ന ലിങ്കണ്‍-ന്റെ സുപ്രസിദ്ധമായ നിര്‍വ്വചനത്തിലൊതുങ്ങുന്നു അവരുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ധാരണ. കുടുംബത്തില്‍, തൊഴിലിടങ്ങളില്‍, സമ്പദ്‌മേഖലയില്‍ എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ തുറയിലും നടപ്പില്‍ വരുത്തേണ്ട ഒന്നാണ് ജനാധിപത്യം എന്ന തത്ത്വം എന്ന സംഗതി അവര്‍ പാടേ അവഗണിക്കുന്നു. എങ്കിലും ചുരുങ്ങിയപക്ഷം ജനാധിപത്യക്രമത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് എന്നവര്‍ കരുതുന്നു. ഇന്ത്യക്കാര്‍ക്കിടയില്‍ ഈ ധാരണ വളരെ എളുപ്പത്തില്‍ ഉണ്ടായതല്ല എങ്കിലും.
തെരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള ഇടവേളകളില്‍ (പൊതുവേ അഞ്ചു വര്‍ഷം) രാഷ്ട്രീയവും അല്ലാത്തതുമായ അഭിപ്രായങ്ങള്‍ പറയാനും പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള അവകാശങ്ങള്‍ തടസ്സപ്പെട്ടാലും അതിനോടു പ്രതികരിക്കാനുള്ള തെരഞ്ഞെടുപ്പ് എന്ന വ്യവസ്ഥാപരമായ ഉപാധിയെ പിന്നീട് പ്രയോജനപ്പെടുത്തി അതിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാകും എന്നും ഇന്ത്യക്കാര്‍ കരുതുന്നു. ന്യായമായ കാരണത്താലല്ലാതെ ഒരു ഭരണാധികാരി രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു തക്കതായ പാഠം നല്‍കാമെന്നും ഇന്ത്യന്‍ ജനതയ്ക്കറിയാം.
അഞ്ച് വര്‍ഷം മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയതിന്റെ അനുഭവം 1957-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രയോജനപ്പെട്ട ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളായ ആളുകള്‍ അവയില്‍ നിന്നാര്‍ജ്ജിച്ച അനുഭവങ്ങളും സാധന സാമഗ്രികളും വലിയ അളവില്‍ ഉപയോഗപ്പെടുത്തിയത് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചുവെന്ന് അന്നത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സുകുമാര്‍ സെന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ഒരു ദശാബ്ദത്തിനുശേഷം, ഒരു ജനാധിപത്യ രാജ്യമാകാന്‍ എന്താണ് വേണ്ടതെന്നു സംബന്ധിച്ച് ഇന്ത്യയ്ക്ക് സുപ്രധാനവും വിലപ്പെട്ടതുമായ ചില അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ആധിപത്യം രാജ്യത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയതോതില്‍ തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് എന്താണെന്നും തങ്ങളുടെ വോട്ട് എങ്ങനെ മൂല്യവത്താകുന്നുവെന്നതും ജനം ശ്രദ്ധിക്കാനാരംഭിച്ചിരുന്നു.
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയും ചില വെല്ലുവിളികള്‍ നേരിട്ടിരുന്നു. വിശേഷിച്ചും തെരഞ്ഞെടുപ്പ് സമ്പ്രദായം. പൗരന്മാരെയെല്ലാം വോട്ടിംഗ് അവകാശം വിനിയോഗിക്കാന്‍ പ്രാപ്തരാക്കുക അല്ലെങ്കില്‍ പ്രേരിപ്പിക്കുക എന്ന ജനാധിപത്യ പങ്കാളിത്തത്തിന്റെ ആദ്യപാഠം ഇന്ത്യന്‍ ജനതയെ പഠിപ്പിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി.
നമ്മുടെ അയല്‍പ്പക്കത്തെ സ്ഥിതിഗതി ഇതായിരുന്നില്ല. ഇന്ത്യയ്‌ക്കൊപ്പം നിലവില്‍ നിന്ന ഒരു സ്വതന്ത്രരാജ്യമെന്ന നിലയില്‍ ജനാധിപത്യത്തിന്റെ ഇന്ത്യന്‍ അവസ്ഥ പാകിസ്താനുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറെ മെച്ചമായിരുന്നു. 1957 ആകുമ്പോഴേക്കും തെരഞ്ഞെടുപ്പു ജനാധിപത്യം ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ ആഴത്തില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞിരുന്നു. പാകിസ്താനിലാകട്ടെ, 1954-ല്‍ ജനറല്‍ അയൂബ്ഖാന്‍ നടത്തിയ ഭരണഘടനാ അട്ടിമറി അവിടത്തെ ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടിരുന്നു. പാകിസ്താനിലെ രാഷ്ട്രീയ അസ്ഥിരതയുടേയും ജനാധിപത്യക്രമത്തിന്റെ തകര്‍ച്ചയുടേയും ആദ്യ സൂചനകള്‍ ആയിരുന്നു ആ അട്ടിമറിയും അതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും.
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയും ചില വെല്ലുവിളികള്‍ നേരിട്ടിരുന്നു. വിശേഷിച്ചും തെരഞ്ഞെടുപ്പ് സമ്പ്രദായം. പൗരന്മാരെയെല്ലാം വോട്ടിംഗ് അവകാശം വിനിയോഗിക്കാന്‍ പ്രാപ്തരാക്കുക അല്ലെങ്കില്‍ പ്രേരിപ്പിക്കുക എന്ന ജനാധിപത്യ പങ്കാളിത്തത്തിന്റെ ആദ്യപാഠം ഇന്ത്യന്‍ ജനതയെ പഠിപ്പിക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സന്ദേശം രാജ്യത്ത് കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എങ്ങനെ എത്തിക്കണം എന്നതായിരുന്നു ഒരു പ്രധാന പ്രശ്‌നം. വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം എങ്ങനെ ആളുകളെ ബോധ്യപ്പെടുത്തണമെന്നും വോട്ടിംഗ് പ്രക്രിയയെ സംബന്ധിച്ച് ആളുകളെ എങ്ങനെ അപ്‌ഡേറ്റ് ചെയ്യണമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷനു നിരന്തരം പരിഗണിക്കേണ്ടതായി വന്നു. ഈ പ്രശ്‌നങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ അക്കാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷനു വീണ്ടും ഓവര്‍ടൈം ജോലി ചെയ്യേണ്ടിവരികയും ചെയ്തിരുന്നു.
ആകെ 494 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. അതില്‍ 91 സീറ്റുകള്‍ ഒന്നിലധികം അംഗങ്ങളെ തെരഞ്ഞെടുക്കുന്നവയായിരുന്നു. 494 സീറ്റുകളില്‍ 371 സീറ്റുകള്‍ നേടി നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രണ്ടാം തവണയും അനായാസ വിജയം നേടുകയും അവരുടെ വോട്ട് വിഹിതം 45 ശതമാനത്തില്‍നിന്നും 47.8 ആയി വര്‍ദ്ധിക്കുകയും ചെയ്തു. ഇത:പര്യന്തമുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച തെരഞ്ഞെടുപ്പും 1957-ലേതാണ്. ആധിപത്യം തുടര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കു പുറമേ ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റു മൂന്നു ദേശീയ പാര്‍ട്ടികള്‍ - കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ജന്‍സംഘ്, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയായിരുന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പിലെ മൂന്നംഗ മണ്ഡലം 1955-ല്‍ ഒന്നാം ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഇല്ലാതാക്കുകയും അവ രണ്ടംഗ മണ്ഡലങ്ങളായി മാറ്റുകയും ചെയ്തിരുന്നു. അതൊഴിച്ചാല്‍ തെരഞ്ഞെടുപ്പ് റോഡ്മാപ്പിനെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഒരേ സ്ഥാനാര്‍ത്ഥിയുടെ ബാലറ്റ് പെട്ടിയില്‍ ധാരാളം ആളുകള്‍ തങ്ങളുടെ എല്ലാ വോട്ടുകളും ഇട്ടതായി സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് ഈ പെട്ടികളില്‍ വീണ ഒരു വോട്ട് ഒഴികെ മറ്റെല്ലാ വോട്ടുകളും റദ്ദാക്കി.
1957-ലെ തെരഞ്ഞെടുപ്പു വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യമുള്ള ഒന്നായിട്ടാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ കരുതുന്നത്. 1957-ല്‍ ചെറിയ തോതിലുള്ള വെല്ലുവിളികള്‍പോലും ആ തവണ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലായിരുന്നുവെന്ന് അവര്‍ വിലയിരുത്തുന്നു.
വാജ്‌പേയിയും നെഹ്‌റുവും
ഓരോ സ്ഥാനാര്‍ത്ഥിക്കും ഓരോ പെട്ടി എന്നതായിരുന്നു അന്നത്തെ സമ്പ്രദായം. ബാലറ്റില്‍ തങ്ങള്‍ സമ്മതി രേഖപ്പെടുത്താനാഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ വോട്ടര്‍ X അടയാളം നല്‍കുകയും ഒരൊറ്റ പെട്ടിയില്‍ത്തന്നെ എല്ലാ വോട്ടുകളും നിക്ഷേപിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് '62-ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി തുടങ്ങുന്നത്.
1957-ലെ തെരഞ്ഞെടുപ്പു വിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യമുള്ള ഒന്നായിട്ടാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ കരുതുന്നത്. 1957-ല്‍ ചെറിയ തോതിലുള്ള വെല്ലുവിളികള്‍പോലും ആ തവണ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലായിരുന്നുവെന്ന് അവര്‍ വിലയിരുത്തുന്നു.
എന്നാല്‍, വരുംകാലങ്ങളില്‍ ഈ വെല്ലുവിളികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ നേരിടുമെന്നു കരുതുന്നു എന്നതു സംബന്ധിച്ച സൂചനയായിരുന്നു 1957-ല്‍ ബിഹാറിലെ ബഗുസരായ് ജില്ലയിലെ റാചിയാരിയിലെ ബൂത്തുപിടുത്തം. കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ചന്ദ്രശേഖര്‍ സിംഗിനെ തോല്‍പ്പിക്കാന്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് വോട്ടു ചെയ്യാനെത്തിയ താഴ്ന്ന സമുദായക്കാരെ പോളിംഗ് ബൂത്തില്‍നിന്നും അടിച്ചോടിക്കുകയായിരുന്നു ചെയ്തത്. എന്നിട്ടും ചന്ദ്രശേഖര്‍ സിംഗ് വിജയിച്ചു. കാംദേവ് സിംഗ് എന്ന പ്രാദേശിക ഗുണ്ടയുടെ സഹായമാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വന്‍കിട ഭൂവുടമകളുടെ പ്രതിനിധിയുമായ സര്യൂപ് പ്രസാദ് സിംഗിനു ലഭിച്ചത്. കാംദേവ് സിംഗ് പില്‍ക്കാലത്ത് പ്രദേശത്തെ പ്രമുഖ രാഷ്ട്രീയനേതാവായി ഉയരുകയും ചെയ്തത് ആദ്യകാലത്ത് സഹായത്തിനെത്തിയ ക്രിമിനലുകള്‍ പിന്നീട് രാഷ്ട്രീയ നേതൃത്വത്തിലേക്കു ഉയരുന്ന പ്രക്രിയയ്ക്ക് ഉദാഹരണമായിട്ടു വേണം കണക്കാക്കാന്‍.
കമ്യൂണിസ്റ്റുകാര്‍ക്കെതിരെ മാത്രമല്ല, കമ്യൂണിസ്റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന നെഹ്‌റു ഗവണ്‍മെന്റിനെതിരേയും കുരിശുയുദ്ധം ആരംഭിക്കാന്‍ ഇന്ത്യയിലെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ സംഘടിക്കണം എന്നൊക്കെ ഫരോള്‍ ആഹ്വാനം നടത്തുന്നുമുണ്ട് ഈ സന്ദര്‍ഭത്തില്‍. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങിക്കൊണ്ടുകൂടിയാണ് കേരളത്തിലെ മന്ത്രിസഭയെ പിരിച്ചുവിടുന്നത്.
'57-ല്‍ ഇതോടൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടന്നു. 1956-ലെ സംസ്ഥാന പുന:സംഘടനാ ആക്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. പാര്‍ലമെന്റില്‍ രണ്ടാം സ്ഥാനത്തെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്ധ്രയിലും ബിഹാറിലും അസ്സമിലുമൊക്കെ മികച്ച പ്രകടനമാണ് നടത്തിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും സ്വതന്ത്രരുടെ സഹായത്തോടെ ഗവണ്‍മെന്റുണ്ടാക്കുകയും ചെയ്തു. ഇന്ത്യയില്‍ വലിയ സാമൂഹികമാറ്റത്തിനു കാരണമാകുന്ന ഭൂപരിഷ്‌കരണ ബില്‍ അടക്കമുള്ള നടപടികള്‍ കൈക്കൊണ്ട ആ ഗവണ്‍മെന്റിനെതിരെ വന്‍കിട ഭൂവുടമകളും ജന്മിമാരും സംഘടിത സമുദായങ്ങളും നടത്തിയ വിമോചനസമരത്തെ കോണ്‍ഗ്രസ് പിന്തുണക്കുകയും ജനാധിപത്യ വിരുദ്ധമായി ആ ഗവണ്മെന്റിനെ പിരിച്ചുവിടുകയും ചെയ്തു. ഭരണഘടനയിലെ 356-ാം വകുപ്പ് ഉപയോഗിച്ചായിരുന്നു ആ നീക്കം. വലത്തുനിന്നുള്ള ഹിന്ദുത്വ വെല്ലുവിളിയേക്കാള്‍ കോണ്‍ഗ്രസ് ഭീഷണിയായി കണ്ടത് ഇടതുപക്ഷത്തിന്റെ, വിശേഷിച്ചും സി.പി.ഐയുടെ വളര്‍ച്ചയേയാണ്. തെരഞ്ഞെടുപ്പു വേദിയിലായാലും ഭരണതലത്തിലായാലും അവര്‍ ഏതുവിധേനയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നേരിടുക എന്നതിനൊരുങ്ങി. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളില്‍ ചിലര്‍ക്കെങ്കിലും നെഹ്‌റുവിന്റെ നേതൃത്വത്തോടു നീരസമുണ്ടായിരുന്നു. അദ്ദേഹത്തെ അവര്‍ വീക്ഷിച്ചത് കമ്യൂണിസ്റ്റ് അനുഭാവിയായ ഒരാളായിട്ടായിരുന്നു. ''പണ്ഡിറ്റ് നെഹ്‌റുവും ഒരു കമ്യൂണിസ്റ്റാണ് എന്നും വെറുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് നെഹ്‌റു അനര്‍ഹമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും'' കേരളത്തിലെ പുതിയ മന്ത്രിസഭയെക്കുറിച്ച് ഫിന്‍ലാന്റ് യാത്രയ്ക്കിടയില്‍ നെഹ്‌റു നടത്തിയ പ്രസംഗത്തെ എടുത്തുപറഞ്ഞുകൊണ്ട് നെഹ്‌റുവിനെ വിമര്‍ശിച്ച ഡാര്‍ജിലിംഗിലെ സിംഗമരി പള്ളിയില്‍ വികാരി ഫാദര്‍ ഫരോളിനെപ്പോലെ ഇന്ത്യയിലെ വലതുപക്ഷ മതയാഥാസ്ഥിതികര്‍ കരുതി. ചരിത്രഗവേഷകനും എഴുത്തുകാരനുമായ ഡോ. പി.എം. സലിമിന്റെ 'കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും ഒരു ചരിത്രാന്വേഷണം' എന്ന പുസ്തകത്തില്‍ ഇക്കാര്യം കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ മാത്രമല്ല, കമ്യൂണിസ്റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന നെഹ്‌റു ഗവണ്‍മെന്റിനെതിരേയും കുരിശുയുദ്ധം ആരംഭിക്കാന്‍ ഇന്ത്യയിലെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ സംഘടിക്കണം എന്നൊക്കെ ഫരോള്‍ ആഹ്വാനം നടത്തുന്നുമുണ്ട് ഈ സന്ദര്‍ഭത്തില്‍. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങിക്കൊണ്ടുകൂടിയാണ് കേരളത്തിലെ മന്ത്രിസഭയെ പിരിച്ചുവിടുന്നത്.
വടക്കേ ഇന്ത്യയില്‍ വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും ഹിന്ദുത്വകക്ഷികള്‍ക്കു വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് ശതമാനത്തില്‍ ഇടിവുണ്ടായപ്പോള്‍ ബിഹാറില്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ പച്ചതൊട്ടില്ല.
മൂന്നു പ്രധാന ഹിന്ദുത്വകക്ഷികളാണ് അന്നുണ്ടായിരുന്നത്. ഹിന്ദു മഹാസഭ, ഭാരതീയ ജനസംഘ്, ഭാരതീയ രാമരാജ്യ പരിഷത്ത് ('71-ല്‍ ഭാരതീയ ജനസംഘില്‍ ലയിച്ചു.) എന്നിവയായിരുന്നു അവ. ഹിന്ദുത്വ രാഷ്ട്രീയത്തിലൊഴികെ മറ്റു കാര്യങ്ങളില്‍ ഇവരോടു ആശയപരമായി ഐക്യപ്പെടാന്‍ കഴിയുന്ന ഒറിസ്സയിലെ ഗണതന്ത്ര പാര്‍ട്ടി(പിന്നീട് സ്വതന്ത്രാ പാര്‍ട്ടിയില്‍ ലയിച്ചു)യും സഭകളില്‍ അവരുടെ സാന്നിദ്ധ്യമറിയിച്ചു.അന്നുണ്ടായിരുന്ന രണ്ടു പ്രധാന സോഷ്യലിസ്റ്റ് കക്ഷികള്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും അനുശീലന്‍ മാര്‍ക്‌സിസ്റ്റുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. ആന്ധ്രയില്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ട് എന്ന ലേബലിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിച്ചത്. ബോംബെ സംസ്ഥാനത്തിലും (പിന്നീട് ഗുജറാത്തും മഹാരാഷ്ട്രയുമായി വിഭജിക്കപ്പെട്ടു) മൈസൂരു(കര്‍ണാടക)വിലും അരിവാള്‍ ചുറ്റിക കൊടിയടയാളമായിട്ടുള്ള പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ സീറ്റു നേടിയപ്പോള്‍ പഞ്ചാബിലും പശ്ചിമബംഗാളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി.
വി.കെ. കൃഷ്ണമേനോന്‍, അടല്‍ ബിഹാരി വാജ്‌പേയ് എന്നീ രണ്ടു പ്രശസ്ത രാഷ്ട്രീയതാരങ്ങളുടെ ഉദയത്തിനും 1957-ലെ പൊതുതെരഞ്ഞെടുപ്പ് കാരണമായി. വാജ്‌പേയ് പാര്‍ലമെന്റില്‍ നടത്തിയ കന്നിപ്രസംഗം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അദ്ദേഹത്തില്‍ ഒരു ഭാവി ഭരണാധികാരിയെ ദര്‍ശിക്കുകയും ചെയ്തുവെന്ന് പിന്നീട് പലവുരു പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, Vajpayee - The Ascent of the Hindu Right 1924-1977 എന്ന പുസ്തകത്തില്‍ അഭിഷേക് ചൗധരി ഈ ധാരണ തിരുത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ സീറ്റില്‍നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വാജ്‌പേയ്ക്ക് 32 വയസ്സാണ്. നെഹ്‌റുവിനു 68-ഉം. ''പിന്തിരിപ്പന്‍ പാര്‍ട്ടിയിലെങ്കിലും ചുറുചുറുക്കും ആകര്‍ഷണീയതയുമുള്ള ഒരു യുവരാഷ്ട്രീയക്കാരനെന്ന'' നിലയില്‍ നെഹ്‌റുവിന്റെ ഇഷ്ടം പിടിച്ചുപറ്റാന്‍ വാജ്‌പേയിക്കു കഴിഞ്ഞുവെങ്കിലും അദ്ദേഹത്തെ പ്രതിപക്ഷ പാര്‍ട്ടിയില്‍നിന്നുമുള്ള പുതിയ നേതാജി എന്നാണ് വിശേഷിപ്പിച്ചത്. വാജ്‌പേയി തന്റെ പ്രസംഗത്തില്‍ കശ്മീര്‍ പ്രശ്‌നമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നെഹ്‌റു ഗവണ്‍മെന്റിനെതിരെ നടത്തിയ ശക്തമായ വിമര്‍ശനത്തോടു പ്രതികരിച്ചുകൊണ്ട് നെഹ്‌റു കളിയാക്കിക്കൊണ്ട് പറഞ്ഞത്: ''ഈ നേതാവ് വിചാരിക്കുന്നത് അദ്ദേഹം ഇപ്പോഴും തെരഞ്ഞെടുപ്പു പൊതുയോഗവേദിയിലാണ് നില്‍ക്കുന്നത് എന്നു കരുതുന്നു'' എന്നാണ്. എങ്കിലും നെഹ്‌റുവിന് വാജ്‌പേയി എന്ന പുതിയ പ്രതിയോഗിയോടും വാജ്‌പേയിക്ക് നെഹ്‌റുവിനോടും പരസ്പര ബഹുമാനവും പ്രതിപത്തിയും ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഇരുവര്‍ക്കിടയിലുമുള്ള സൗഹൃദം രാഷ്ട്രീയമായ അടുപ്പമാണെന്നുവരെ വ്യാഖ്യാനങ്ങളുണ്ടായി. നെഹ്‌റുവിന്റെ മരണാനന്തരം വാജ്‌പേയ് നെഹ്‌റുവിനെക്കുറിച്ച് തിളക്കമാര്‍ന്ന വാക്കുകളില്‍ നടത്തിയ പ്രസംഗം പ്രസിദ്ധമാണ്.
''ജനസംഘം കുപ്പായമിട്ട നെഹ്‌റുവിയനാണ് വാജ്‌പേയ് എന്നും വാജ്‌പേയിയെ വിശ്വസിക്കരുത്'' എന്നും 1962-ല്‍ കമ്യൂണിസ്റ്റ് ഇതര പ്രതിപക്ഷ കക്ഷികള്‍ ബോംബെയില്‍ സംഘടിപ്പിച്ച സംയുക്ത റാലിയുടെ വേദിയില്‍വെച്ച് സ്വതന്ത്ര പാര്‍ട്ടി നേതാവ് മീനു മസാനിയെ സോഷ്യലിസ്റ്റ് നേതാവ് ആചാര്യ കൃപലാനി ഉപദേശിച്ചുവെന്നും അഭിഷേക് ചൗധരി ചൂണ്ടിക്കാട്ടുന്നു. തീര്‍ച്ചയായും കൃപലാനി കരുതിയതിനു വിരുദ്ധമായി വാജ്‌പേയി ഒരു നെഹ്‌റുവിയനായിരുന്നില്ല. മറിച്ച് ജനസംഘിലെ സംഘടനിസ്റ്റ് ആയിരുന്നു.
ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ പുറമേയ്ക്ക് 'നല്ല സുഹൃത്തുക്കള്‍' ആയിരുന്നെങ്കിലും വാജ്‌പേയിയും നെഹ്‌റുവും രാഷ്ട്രീയമായി വിരുദ്ധധ്രുവങ്ങളില്‍ തന്നെയായിരുന്നു നിലയുറപ്പിച്ചിരുന്നത്. ആശയപരമായി രണ്ടറ്റത്തു നില്‍ക്കുന്നവരെങ്കിലും ഇരുവര്‍ക്കും പരസ്പരം ഉള്‍ക്കൊള്ളാനായിരുന്നു. കമ്യൂണിസ്റ്റ് നേതാവായ എ.കെ. ഗോപാലന്‍ പ്രസംഗിക്കുമ്പോഴും അതേ പ്രതിപക്ഷ ബഹുമാനത്തോടെയാണ് നെഹ്‌റു കേട്ടിരുന്നത്. വിമര്‍ശനങ്ങളോട് അങ്ങേയറ്റം സഹിഷ്ണുത പുലര്‍ത്തുകയും വിയോജിക്കേണ്ടിടത്ത് ശക്തമായി വിയോജിക്കാന്‍ മടിക്കാതിരിക്കുകയും ചെയ്യുന്ന ഉന്നതമായ ജനാധിപത്യ സംസ്‌കാരത്തിന്റെ ഉടമകളെയാണ് നമ്മുടെ തെരഞ്ഞെടുപ്പു ജനാധിപത്യം ആദ്യകാലങ്ങളില്‍ ജനപ്രതിനിധി സഭകളില്‍ മിക്കപ്പോഴും എത്തിച്ചത്, അപവാദങ്ങളുണ്ടെങ്കിലും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ