സമാധാനചര്‍ച്ചകള്‍ക്ക് ഉപാധി വെച്ച് റഷ്യ; നഗരങ്ങളിലെ ബോംബാക്രമണം വ്യാജപ്രചാരണമെന്ന് പുടിന്‍

റഷ്യ തങ്ങളുടെ ആണവ നിലയത്തിന്റെ പ്രദേശത്തേക്കു കടന്നതായി യുക്രൈൻ സ്ഥിരീകരിച്ചു
വ്ലാഡിമിർ പുടിൻ/ ട്വിറ്റർ ചിത്രം
വ്ലാഡിമിർ പുടിൻ/ ട്വിറ്റർ ചിത്രം

മോസ്‌കോ: യുക്രൈനുമായുള്ള സമാധാനചര്‍ച്ചകള്‍ക്ക് ഉപാധി വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്ന് പുടിന്‍ വ്യക്തമാക്കി. യുക്രൈന്റെ ആണവരഹിത പദവി, ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കല്‍, കിഴക്കന്‍ യുക്രൈനിലെ വിഘടനവാദ പ്രദേശങ്ങളുടെ 'പരമാധികാരം' എന്നിവ ഉള്‍പ്പെടെയാണ് റഷ്യയുടെ വ്യവസ്ഥകള്‍.

സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും റഷ്യ ചർച്ചയ്ക്കു തയാറാണ്. എന്നാൽ റഷ്യയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുമെന്ന വ്യവസ്ഥയിൽ മാത്രമാകും അത്.’പുടിൻ പറഞ്ഞു. യുക്രൈൻ നഗരങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുന്നെന്ന കാര്യവും പുടിൻ നിഷേധിച്ചു. 

മധ്യസ്ഥ ചർച്ചക്ക് തയ്യാറെന്ന് സൗദി അറേബ്യ

കീവിലും മറ്റു വലിയ നഗരങ്ങളിലും വ്യോമാക്രമണങ്ങൾ നടക്കുന്നു എന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള ഫോൺ സംഭാഷണത്തിൽ പുടിൻ പറഞ്ഞു. അതിനിടെ, റഷ്യ– യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചക്ക് തയ്യാറെന്ന് സൗദി അറേബ്യ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള ടെലഫോൺ സംഭാഷണത്തിലാണ് സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ നിലപാടു വ്യക്തമാക്കിയത്.

മരിയുപോൾ നഗരം റഷ്യ തകർത്തെന്ന് യുക്രൈൻ

അതേസമയം റഷ്യ തങ്ങളുടെ ആണവ നിലയത്തിന്റെ പ്രദേശത്തേക്കു കടന്നതായി യുക്രൈൻ സ്ഥിരീകരിച്ചു. മരിയുപോൾ നഗരം റഷ്യ തകർത്തതായും യുക്രൈൻ അറിയിച്ചു. റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ജി7 രാഷ്ട്രങ്ങൾ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നടപടികൾ യൂറോപ്പിനു തന്നെ ഭീഷണിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുഎൻ രക്ഷാസമിതി ഉടൻ വിളിക്കണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com