ചലച്ചിത്രം

'നീ എന്താ കരുതിയത് ഞാന്‍ ഉഴപ്പി പാടുന്ന ആളാണെന്നോ?'; വാഴപ്പൂങ്കിളികള്‍ പാടാന്‍ എത്തിയ ദാസേട്ടന്‍ എന്റെ വാക്ക് കേട്ട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി; കമല്‍

സമകാലിക മലയാളം ഡെസ്ക്


മോഹന്‍ലാലിനെ നായകനാക്കി കമല്‍ ഒരുക്കിയ ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രീയപ്പെട്ടതാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു. യേശുദാസിന് മികച്ച ഗായകനുള്ള ദേശിയ, സംസ്ഥാന പുരസ്‌കാരങ്ങളും ഈ ഗാനങ്ങളിലൂടെ ലഭിച്ചു. എന്നാല്‍ ഗാനത്തിന്റെ റെക്കോഡിങ്ങ് അത്ര ശുഭകരമായിരുന്നില്ലെന്നാണ് കമല്‍ പറയുന്നത്. തന്റെ ഒരു വാക്ക് കേട്ട് യേശുദാസ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയെന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞത്. 

വാഴപ്പൂങ്കിളികള്‍ എന്ന പാട്ടിന്റെ റെക്കോഡിങ്ങിനിടെയായിരുന്നു സംഭവം. ഗാനരചയിതാവായ ബിച്ചു ഇല്ലായിരുന്നതിനാല്‍ കമലാണ് പാട്ടിന്റെ വരികള്‍ യേശുദാസിന് പറഞ്ഞ് കൊടുത്തത്. കമല്‍ വരികള്‍ വായിക്കുമ്പോള്‍ യേശുദാസ് മറ്റൊരു പുസ്തകത്തിലേക്ക് പകര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ശിശിരം ചികയും എന്ന വരികള്‍  എന്നത് ശിശിരം ചിറയും എന്ന് തെറ്റിയാണ് ദാസേട്ടന്‍ എഴുതിയത്. ഇത് തന്നെ അദ്ദേഹം പാടുകയും ചെയ്തു. 

വരികളിലെ പ്രശ്‌നം ഔസേപ്പച്ചനോട് പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന് ദാസേട്ടനോട് പറയാന്‍ മടി. ഒടുവില്‍ പാട്ട് ഓക്കെയാക്കി ദാസേട്ടന്‍ പോകാനിറങ്ങുമ്പോള്‍ കമല്‍ ഓടിച്ചെന്ന് പറഞ്ഞു.''പാടിയ വരിയില്‍ ചെറിയ തെറ്റുണ്ട്. ശിശിരം ചികയും കിളികള്‍ എന്ന വരി ഉഴപ്പി ശിശിരം ചിറയും കിളികള്‍ എന്നാണ് പാടിയത്.'' 

ഉഴപ്പി എന്ന പ്രയോഗം കേട്ടതോടെ യേശുദാസ് ക്ഷുഭിതനായി. 'നീ എന്താ കരുതിയത് ഞാന്‍ ഉഴപ്പി പാടുന്ന ആളാ...' എന്ന് പറഞ്ഞ് ഇയര്‍ ഫോണ്‍ എടുത്ത് വെച്ച്  സ്റ്റുഡിയോയില്‍ നിന്ന് ദാസേട്ടന്‍ ഇറങ്ങിപ്പോയി. പുറത്ത് ഔസേപ്പച്ചന്റെ അടുത്തേക്ക് ചെന്ന് 'തന്റെ ഡയറക്ടറെന്നെ മലയാളം പഠിപ്പിക്ക്യാ..' എന്നൊക്കെ പറഞ്ഞ് ചൂടായി. ടെന്‍ഷനില്‍ തെറ്റായി എന്ന അര്‍ഥത്തില്‍ കമല്‍ ഉഴപ്പി എന്ന വാക്ക് ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. 

'എനിക്കാകെ ടെന്‍ഷനായി ഞാന്‍ അവിടെ നിന്ന് മുങ്ങി. പക്ഷേ കുറേ കഴിഞ്ഞപ്പോള്‍ ദാസേട്ടനെന്നെ വിളിപ്പിച്ചു. 'നി എവിടത്തുകാരനാടോ' എന്നൊക്കെ ചോദിച്ച് പരിചയപ്പെട്ടു.. ദാസേട്ടന്‍ ബുക്കിലെഴുതിയ വരി വായിച്ചു. എന്നിട്ട് പറഞ്ഞു. 'ഇവിടെ ഞാനല്ല ഉഴപ്പിയത് നീയാണ്. നി പറഞ്ഞത് ഞാന്‍ എഴുതിയെടുത്തു.. ഇനി വായിക്കുമ്പോള്‍ ശുദ്ധമായ ഭാഷയില്‍ വായിക്കണം. കൊടുങ്ങല്ലൂര്‍ക്കാരന്റെ ഭാഷയില്‍ വായിക്കരുതെന്ന് 'പറഞ്ഞ് വീണ്ടും റെക്കോഡിങ്ങ് സ്റ്റുഡിയോയില്‍ കയറി ആ പാട്ട് മനോഹരമായി പാടി. 'പാടിയിറങ്ങുമ്പോള്‍ വിളിച്ചു ചോദിച്ചു, കൊടുങ്ങലൂര്‍ക്കാരന് ഓക്കെയല്ലേ'.. ഞാന്‍ അടുത്ത ചെന്നപ്പോള്‍ എന്റെ ചെവിയിലെന്നു നുള്ളി. ചിരിച്ചു കൊണ്ട് ദാസേട്ടന്‍ കാറില്‍ കയറി.' കമല്‍ പറഞ്ഞു. ഇതിന് ശേഷം അമ്പതോളം ചിത്രങ്ങളിലാണ് യേശുദാസ് പാടിയത്. തന്നോട് ഇപ്പോഴും ഇതിന്റെ സ്‌നേഹവും വാത്സല്യവും ദാസേട്ടന് ഉണ്ടെന്നാണ് കമല്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്